അദാനിക്കെതിരായ വിദേശ മാധ്യമ റിപ്പോര്‍ട്ട് ആയുധമാക്കി രാഹുല്‍ ഗാന്ധി; മോദി സര്‍ക്കാരിന്റെ വലിയ തട്ടിപ്പ് പുറത്തുവന്നെന്ന് കോണ്‍ഗ്രസ്

അദാനിക്കെതിരായ വിദേശ മാധ്യമ റിപ്പോര്‍ട്ട് ആയുധമാക്കി രാഹുല്‍ ഗാന്ധി; മോദി സര്‍ക്കാരിന്റെ വലിയ തട്ടിപ്പ് പുറത്തുവന്നെന്ന് കോണ്‍ഗ്രസ്
അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി അദാനി തമിഴ്‌നാട്ടിലെ പൊതുമേഖല സ്ഥാപനത്തിന് ഉയര്‍ന്ന നിലവാരമുള്ളതെന്ന കാണിച്ച് മറിച്ച് വിറ്റുവെന്നാണ് വിദേശ മാധ്യമമായ ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

പുറത്ത് വന്നത് ബിജെപി സര്‍ക്കാരിന്റെ വലിയ തട്ടിപ്പെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യയില്‍ വര്‍ഷം തോറും രണ്ട് ദശലക്ഷം ആളുകള്‍ വായു മലിനീകരണം കൊണ്ടു മരിക്കുന്നുവെന്ന കണക്കും ചൂണ്ടിക്കാട്ടിയായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയര്‍ന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് കൂടി വിലക്ക് വിറ്റ് അദാനി ലാഭം ഉണ്ടാക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

യഥാര്‍ത്ഥ വിലയുടെ മൂന്നിരിട്ടി തുക ഈടാക്കി അദാനി ലാഭം കൊയ്തു. ഈ പണം സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് കൂടിയ വൈദ്യുതി ബില്ലായാണ് നഷ്ടമായെതന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഈ അഴിമതി അന്വേഷണ ഏജന്‍സികളില്‍ നിന്ന് മൂടി വെക്കാന്‍ എത്ര പണം ടെമ്പോയില്‍ ലഭിച്ചുവെന്ന് മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനിയില്‍ നിന്ന് ടെമ്പോയില്‍ കോണ്‍ഗ്രസിന് പണം ലഭിച്ചുവെന്ന മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മോദിയുടെ ഈ വിമര്‍ശനത്തെ പരിഹസിച്ച് കൂടിയായിരുന്നു രാഹുലിന്റെ ചോദ്യം.

പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വീണ്ടും അദാനി മോദി ബന്ധം ചര്‍ച്ചയാക്കി തിരഞ്ഞടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Other News in this category



4malayalees Recommends