ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ കുടുങ്ങിയത് എടിഎം ഉപയോഗിച്ച് പണം പിന്‍വലിച്ചതോടെ

ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ കുടുങ്ങിയത് എടിഎം ഉപയോഗിച്ച് പണം പിന്‍വലിച്ചതോടെ
തിരൂര്‍ സ്വദേശിയായ വ്യാപാരിയുടെ തിരോധാനം കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനും പെണ്‍ സുഹൃത്തും ചേര്‍ന്നെന്നും പൊലീസ് പറയുന്നു. സിദ്ദീഖിന്റെ മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയശേഷം നാട് വിട്ട പ്രതികളെ ചെന്നൈയില്‍ നിന്നും പിടികൂടി.

സിദ്ദീഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് സംഭവത്തില്‍ പിടിയിലായിരിക്കുന്നത്. പ്രതികളെ ചെന്നൈയില്‍ വെച്ച് തമിഴ്‌നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാ പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. ഷിബിലിന് 22 ഉം ഫര്‍ഹാനയ്ക്ക് 18 വയസുമാണ് പ്രായം.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ദീഖിനെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് മലപ്പുറം പൊലീസ് സംശയിക്കുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സിദ്ദീഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. സിദ്ദീഖിനെ ഫോണില്‍ വിളിച്ച് കിട്ടുന്നില്ല എന്നായിരുന്നു കുടുംബത്തിന്റെ പരാതി. സിദ്ദീഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.

സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തില്‍ തുമ്പുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത് ആണ് പ്രതികളെ കുടുക്കിയത്.

Other News in this category



4malayalees Recommends