പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പ്രതികളെത്തിയ ബൈക്കിന്റെ ഉടമകളെ തിരിച്ചറിഞ്ഞുവെന്നും സിസിടിവ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം.
പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉള്ളവരാണ് പ്രതികള്‍ എന്നാണ് പ്രാഥമിക വിവരം. കൊലപാതകങ്ങളെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്ന് അമ്പതോളം പേരെ കരുതല്‍ തടങ്കലിലാക്കി. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് തടങ്കലിലാക്കിയരിക്കുന്നത്. ആക്രമണമോ പ്രത്യാക്രമണമോ ഉണ്ടാവാതിരിക്കനുള്ള മുന്‍കരുതലായാണ് നടപടി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹം വിലാപയാത്രയായി പാലക്കാട് കണ്ണകി നഗറിലേക്ക് കൊണ്ടുപോകുകയും കണ്ണകിയമ്മന്‍ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും. ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ത്ത് 2 മണിക്ക് കറുകോടി ശ്മശാനത്തില്‍ നടക്കും.
ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൂന്ന് ബൈക്കിലായെത്തിയ അക്രമി സംഘം ശ്രീനിവാസനെ കടമുറിയില്‍ കയറി വെട്ടുകയായിരുന്നു.