ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ്, കരുണാകരനോട് ആരാധന'; കെ കരുണാകരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി സുരേഷ് ഗോപി

ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ്, കരുണാകരനോട് ആരാധന'; കെ കരുണാകരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി സുരേഷ് ഗോപി
ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധിയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കെ കരുണാകരന്റെ സ്മൃതികുടീരത്തില്‍ എത്തി സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

മുരളീമന്ദിരം സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ലെന്ന് സുരേഷ്പ ഗോപി റഞ്ഞു. കേന്ദ്ര മന്ത്രി എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിര്‍വഹിക്കാനാണ് മുരളീ മന്ദിരത്തില്‍ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ധീരനായ ഭരണകര്‍ത്താവ് എന്ന നിലയില്‍ കരുണാകരനോട് ആരാധനയുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരന്‍.

നായനാരുടെ ഭാര്യ ശാരദക്കുട്ടി ടീച്ചര്‍ തന്റെ അമ്മയെപ്പോലെയാണെന്നതു പോലെ കല്യാണിക്കുട്ടിയമ്മയും അങ്ങനെയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പുകഴ്ത്തി. 2019ല്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തില്‍ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാര്‍ട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു.

ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാര്‍ക്കെങ്കിലുമോ തടയാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ റെയില്‍ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തില്‍ പ്രാദേശികവാദം അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Other News in this category



4malayalees Recommends