'സൊനാക്ഷിയുടെ വിവാഹത്തിന് ഞാനുണ്ടാകും', എതിര്‍പ്പെന്ന അഭ്യൂഹംതള്ളി ശത്രുഘന്‍ സിന്‍ഹ

'സൊനാക്ഷിയുടെ വിവാഹത്തിന് ഞാനുണ്ടാകും', എതിര്‍പ്പെന്ന അഭ്യൂഹംതള്ളി ശത്രുഘന്‍ സിന്‍ഹ
നടന്‍ സഹീര്‍ ഇക്ബാലുമായുള്ള മകള്‍ സൊനാക്ഷി സിന്‍ഹയുടെ വിവാഹത്തെ എതിര്‍ത്തുവെന്ന അഭ്യൂഹങ്ങള്‍ തള്ളി രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന്‍ സിന്‍ഹ. സൊനാക്ഷിയുടെ വിവാഹത്തില്‍ കുടുംബം തൃപ്തരല്ലെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മറ്റൊരു വിശ്വാസം പിന്‍പറ്റുന്നയാളാണെന്നതും കരിയറില്‍ സൊനാക്ഷിയേക്കാള്‍ മികവുതെളിയിച്ച ആളല്ല എന്നതുമാണ് കുടുംബത്തിന്റെ എതിര്‍പ്പിന് കാരണമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാല്‍ സഹീര്‍ ഇക്ബാലുമൊത്തുള്ള ശത്രുഘന്‍ സിന്‍ഹയുടെ ചിത്രം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. മകളുടെ വിവാഹം സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ആദ്യം ശത്രുഘന്‍ സിന്‍ഹ വിവാഹത്തോട് പ്രതികരിച്ചിരുന്നത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. എന്തുകൊണ്ട് ഞാന്‍ പങ്കെടുക്കാതിരിക്കണം? അവളുടെ സന്തോഷമാണ് എന്റെ സന്തോഷം. തിരിച്ചും അങ്ങിനെ തന്നെ. പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹകാര്യങ്ങള്‍ തീരുമാനിക്കാനുമുള്ള പൂര്‍ണ ഉത്തരവാദിത്തം അവള്‍ക്കുണ്ട്. രാഷ്ട്രീയ കാര്യങ്ങളുമായി ഞാന്‍ തിരക്കിലാണ്. ഞാന്‍ ഇപ്പോഴും മുംബൈയിലുണ്ട് എന്ന വസ്തുത തന്നെ, അവളുടെ ശക്തിമാത്രമല്ല, അവളുടെ സംരക്ഷകന്‍ കൂടിയാണെന്നതിന്റെ തെളിവാണ്. ടൈംസ് നൌവിന് നല്‍കിയ അഭിമുഖത്തിലാണ് ശത്രുഘന്‍ സിന്‍ഹയുടെ പ്രതികരണം.

ജ്വല്ലറി മേഖലയുമായി ബന്ധപ്പെട്ടതാണ് സഹീര്‍ ഇഖ്ബാലിന്റെ കുടുംബം. സഹീറിന്റെ പിതാവ് ഇഖ്ബാല്‍ രതന്‍സി ജ്വല്ലറി വ്യാപാര രംഗത്ത് പ്രശസ്തനാണ്. സല്‍മാന്‍ ഖാനുമായി വളരെ അടുത്ത് നില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്. 2020 ലാണ് സഹീറും സൊനാക്ഷിയും ഡേറ്റിങ് ആരംഭിച്ചത്. 2022ല്‍ പുറത്തിറങ്ങിയ 'ഡബിള്‍ എക്‌സ്എല്‍' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിന്റെ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു. ജൂണ്‍ 23 ന് മുംബൈയിലെ ബാസ്റ്റിയാനിലാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക. അതിഥികള്‍ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends