ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു: രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു: രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു, എല്‍ഡിഎഫ് രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിനെതിരെയുള്ള പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

'പലമതസാരവുമേകം' എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഇക്കാര്യം ശ്രീനാരായണ ദര്‍ശനം പിന്തുടരുന്നവര്‍ ആലോചിക്കണം. ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിലാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.

ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ സിപിഐഎം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകും. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നുണ്ട്.

ഇടത്, വലത് മുന്നണികള്‍ക്ക് അതിരുവിട്ട മുസ്ലിം പ്രീണനമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നും പിണറായി സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോടി നല്‍കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കി. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്നും വെള്ളാപ്പള്ളി ആരോപണമുന്നയിച്ചു.

പ്രസ്താവനയില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ വിശദീകരണവുമായും വെള്ളാപ്പള്ളി രംഗത്തെത്തി. താന്‍ മുസ്ലിങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ക്രിസ്ത്യാനിയെ പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. പിന്നാക്കക്കാരനും അധസ്ഥിതനും ഒന്നും കിട്ടുന്നില്ല, രാജ്യസഭാംഗങ്ങളുടെ പട്ടിക ഇതിന് ഉദാഹരണമാണ്. കാര്യം പറയുമ്പോള്‍ മുസ്ലിം വിരോധിയാണെന്നും ജാതി പറഞ്ഞുവെന്നും പറയരുത്. സാമൂഹിക നീതിയെ കുറിച്ചാണ് പറയുന്നത്. ജാതിവിവേചനം ഉണ്ടാകുമ്പോഴാണ് ജാതിചിന്ത ഉണ്ടാകുന്നത്. ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്നും ഇനിയും പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.



Other News in this category



4malayalees Recommends