പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്

പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്
പോളണ്ടില്‍ രണ്ടു മാസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ മലയാളി യുവാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ഈസ്റ്റര്‍ ആഘോഷത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നുവെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വാണ് പോളണ്ടില്‍ മരിച്ചത്. മകന് എന്ത് സംഭവിച്ചു എന്നറിയും വരെ പോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

ഏപ്രില്‍ ഒന്നിനാണ് ആഷിക് മരിച്ചെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ സുഹൃത്തുക്കളുടെ സംസാരത്തില്‍ സംശയം തോന്നിയ കുടുംബം നാട്ടിലെത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ഒരുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് ലഭിച്ചത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി.

വീണ്ടും സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ യുക്രെയിന്‍കാരുമായി മരിക്കുന്നതിന്റെ തലേന്ന് സംഘര്‍ഷമുണ്ടായെന്ന് വിവരം ലഭിച്ചു. എന്നിട്ടും അവരത് പൊലീസിനോട് പറയാതെ ഒളിച്ചുവെച്ചെന്ന് ആഷിഖിന്റെ പിതാവ് ആരോപിച്ചു. തുടര്‍ന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെ വച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഒരുമാസമായിട്ടും ഒരുമറുപടി പോലും ലഭിച്ചില്ല. പിന്നാലെ സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ മാസ് മെയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചതോടെ അന്വേഷിക്കുന്നു എന്ന വിവരം മറുപടിയായി ലഭിച്ചു.

ഒരു വര്‍ഷം മുന്‍പാണ് അയല്‍വാസിയായ യുവാവ് വഴി ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്. മരിക്കുന്നതിന് ഏതാനും മാസം മുന്‍പ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങിയിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.

Other News in this category



4malayalees Recommends