പൊട്ടിയ പല്ല്, ഇന്‍സ്റ്റഗ്രാം റീല്‍; 18 വര്‍ഷത്തിന് ശേഷം ഒരുമിച്ച് സഹോദരങ്ങള്‍

പൊട്ടിയ പല്ല്, ഇന്‍സ്റ്റഗ്രാം റീല്‍; 18 വര്‍ഷത്തിന് ശേഷം ഒരുമിച്ച് സഹോദരങ്ങള്‍
പതിനെട്ട് വര്‍ഷം മുമ്പ് കാണാതായ സഹോദരനെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം വീഡിയോ സഹായിച്ചതിന്റെ സന്തോഷത്തിലാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിനി രാജ്കുമാരി. റീലുകള്‍ സ്‌ക്രോള്‍ ചെയ്തു പോകുമ്പോഴാണ് പരിചിതമായ ഒരു മുഖം രാജ്കുമാരി ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനെയാണ് വീഡിയോയില്‍ കണ്ടതെന്ന് രാജ്കുമാരിക്ക് മനസിലായത്. 18 വര്‍ഷം മുമ്പാണ് ഫത്തേപൂരിലെ ഇനായത്പൂര്‍ ഗ്രാമത്തിലെ വീട് വിട്ട് മുംബൈയില്‍ ജോലി തേടി ബാല്‍ ഗോവിന്ദ് പോയത്. പിന്നീട് ഗോവിന്ദ് വീട്ടിലേക്ക് മടങ്ങിയില്ല.

ഗോവിന്ദിനെ നഷ്ടപ്പെടുമ്പോള്‍ ആകെ ഉണ്ടായിരുന്ന അടയാളം പല്ലുകളിലെ പൊട്ടലായിരുന്നു. നാടും വീടുമായി ബന്ധമില്ലാതായതിനെക്കുറിച്ച് ബാല്‍ ഗോവിന്ദിന് പറയാനുള്ളത് ഇതാണ്, ജോലി തേടിപ്പോയ ബാല്‍ ഗോവിന്ദ് അസുഖബാധിതനായി. തിരികെ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കാണ്‍പൂരിലേക്കുള്ള ട്രെയിനിന് പകരം രാജസ്ഥാനിലേക്കുള്ള ട്രെയിനില്‍ കയറി ജയ്പുരിലാണ് ഗോവിന്ദ് ചെന്നിറങ്ങിയത്. അസുഖബാധിതനായ ബാല്‍ ഗോവിന്ദിനെ രാജസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരാള്‍ കണ്ടുമുട്ടുകയും രോഗം ഭേദമായതിനുപിന്നാലെ അദ്ദേഹത്തിന്റെ ഫാക്ടറിയില്‍ ജോലിനല്‍കുകയുമായിരുന്നു.

തുടര്‍ന്ന് ജയ്പുരില്‍ ഗോവിന്ദ് പുതിയ ജീവിതം ആരംഭിച്ചു. ഇഷ ദേവി എന്ന പെണ്‍കുട്ടിയെ വിവാഹംകഴിച്ചു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഗോവിന്ദിന്റെ പൊട്ടിയ പല്ലാണ് അടയാളമായിത്തന്നെ അവശേഷിച്ചത്. ഗോവിന്ദ് നിരന്തരം റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ ഗോവിന്ദുമായി ബന്ധപ്പെടുകയും തന്റെ സഹോദരനെ രാജ്കുമാരി വീണ്ടെടുക്കുകയുമായിരുന്നു. ജൂണ്‍ 20ന് ബാല്‍ ഗോവിന്ദ് തന്റെ കുട്ടിക്കാല ഓര്‍മകളുറങ്ങുന്ന ഗ്രാമത്തിലേക്ക് തിരികെയെത്തി.

Other News in this category



4malayalees Recommends