വിഴിഞ്ഞത്ത് ആദ്യ കപ്പല്‍, സാന്‍ ഫെര്‍ണാണ്ടോ തീരമണഞ്ഞു'; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍, സാന്‍ ഫെര്‍ണാണ്ടോ തീരമണഞ്ഞു'; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം
വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റു. ചെണ്ടമേളം ഉള്‍പ്പെടെയുള്ള സ്വീകരണമാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പലിനായി നാട്ടുകാര്‍ ഒരുക്കിയിരുന്നത്. അതേസമയം ട്രയല്‍ റണ്‍ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയാണ് മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പ്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്. 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്.

ട്രാന്‍സ്ഷിപ്പ്‌മെന്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്. മദര്‍ഷിപ്പിലെത്തുന്ന കാര്‍ഗോ പോര്‍ട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ വികസിക്കുകയും ആവശ്യമുള്ള കാര്‍ഗോ, റെയില്‍ റോഡ് അടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വയ്ക്കുന്നത് 2015 ആഗസ്റ്റ് 17 നാണ്. ഡിസംബറില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങള്‍ നടത്തിയും ദൈനംദിന അവലോകനങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിര്‍മ്മാണം മുന്നോട്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി.

വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതല്‍ക്കൂട്ടാകും.

Other News in this category



4malayalees Recommends