ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യയെ കാണാനില്ല , സതി അനുഷ്ഠിച്ചെന്ന് ബന്ധുക്കള്‍: അന്വേഷണവുമായി പോലീസ്

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യയെ കാണാനില്ല , സതി അനുഷ്ഠിച്ചെന്ന് ബന്ധുക്കള്‍: അന്വേഷണവുമായി പോലീസ്
ഛത്തീസ്ഗഢില്‍ ഒരു സ്ത്രീ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി 'സതി' അനുഷ്ഠിച്ചെന്ന് ബന്ധുക്കള്‍. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. റായ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയും ഒഡീഷ അതിര്‍ത്തിയോട് ചേര്‍ന്നുമുള്ള ചക്രധാര്‍ നഗറിലെ ചിത്കാക്കനി ഗ്രാമത്തിലുള്ള ജയ്‌ദേവ് ദുപ്ത എന്നയാളുടെ ഭാര്യയാണ് സതി അനുഷ്ഠിച്ചത്.

ഗുലാപി ഗുപ്ത എന്ന അമ്പത്തഞ്ചുകാരിയെ ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കാണാതാകുകയായിരുന്നു. വസ്ത്രങ്ങളും പാദരക്ഷകളും ചിതയ്ക്ക് സമീപം കണ്ടെത്തിയതോടെയാണ് സതി അനുഷ്ഠിച്ചെന്ന സംശയം ബന്ധുക്കള്‍ ഉയര്‍ത്തുന്നത്.

ഞായറാഴ്ചയാണ് ഗുലാപിയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ചത്. ഗുപ്തയെ സംസ്‌കരിക്കുമ്പോള്‍ ഗുലാപി മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നു. രാത്രി 11 മണിയോടെ വീട്ടിനകത്ത് നിന്നും പുറത്തിറങ്ങി. എന്നാല്‍, പിന്നെ വീടിനകത്തെത്തുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് മകന്‍ സുശീല്‍ പറയുന്നു.

''ഞങ്ങള്‍ അമ്മയെ തിരയാന്‍ തുടങ്ങി, പക്ഷേ എവിടെയും കണ്ടില്ല. ശ്മശാനസ്ഥലത്ത് ചിതയുടെ അരികില്‍ നിലത്ത് കിടക്കുന്ന സാരിയും ചെരിപ്പും കണ്ണടയുമാണ് പിന്നെ കണ്ടത്. തനിക്ക് മുമ്പ് അച്ഛന്‍ മരിച്ചാല്‍ കൂടെ പോകണമെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു എന്നും സുശീല്‍ പറഞ്ഞു. അവരുടെ വീട്ടില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് ശ്മശാനം.

അമ്മ സതി അനുഷ്ഠിച്ചു എന്നാണ് മകന്റെ വാദം. എന്നാല്‍, പൊലീസ് അത് കണക്കിലെടുത്തിട്ടില്ല. ഗുലാപിയെ ആരും ചിതയുടെ സമീപത്ത് കണ്ടിരുന്നില്ല എന്നും പൊലീസ് പറയുന്നു. സംഭവം അന്വേഷിക്കുകയാണ് എന്ന് റായ്ഗഡ് എസ്പി ദിവ്യാങ് പട്ടേല്‍ പറഞ്ഞു.

Other News in this category



4malayalees Recommends