കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിന്റെ 50 കോടി സ്വത്ത് യുപി സര്‍ക്കാരിലേക്ക്

കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിന്റെ 50 കോടി സ്വത്ത് യുപി സര്‍ക്കാരിലേക്ക്
കൊല്ലപ്പെട്ട ഗുണ്ടാ നേതാവും വിവാദ രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ സ്വത്തുക്കള്‍ ഇനി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്. പ്രയാഗ്‌രാജിലെ 50 കോടിയോളം രൂപയുടെ സ്വത്താണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തുത്. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം ഹൂബലാല്‍ ബിനാമിയുടെ പേരില്‍ അതിഖ് 2.377 ഹെക്ടര്‍ ഭൂമി സ്വന്തമാക്കിയിരുന്നതായി ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ ഗുലാബ് ചന്ദ്ര അഗ്രഹാരി പറഞ്ഞു. ആവശ്യമെങ്കില്‍ ഭൂമി സ്വന്തം പേരിലേക്ക് മാറ്റുമെന്നും അതിഖ് അവകാശപ്പെട്ടിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2023 നവംബറിലാണ് പൊലീസ് ഈ ഭൂമി പിടിച്ചെടുത്തത്.

ഗുണ്ടാ നിയമത്തിലെ സെക്ഷന്‍ 14 (1) പ്രകാരം കോടതി സ്വത്ത് കണ്ടുകെട്ടിയതായും മറുപടി നല്‍കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചതായും അഗ്രഹാരി പറഞ്ഞു. എന്നാല്‍, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് പ്രയാഗ്‌രാജിലെ ഗ്യാങ്സ്റ്റര്‍ കോടതിയിലേക്ക് മാറ്റി. ചൊവ്വാഴ്ച, ജഡ്ജി വിനോദ് കുമാര്‍ ചൗരസ്യ പൊലീസ് കമ്മീഷണറുടെ നടപടി ന്യായവും നീതിയുക്തവുമാണ് എന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്വത്ത് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന് കൈമാറുകയായിരുന്നു.

2023 ജൂണില്‍ അതിഖ് അഹമ്മദില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ യുപി സ!ര്‍ക്കാര്‍ 76 ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് വീടുകളുടെ താക്കോല്‍ദാനം നടത്തിത്. യുപിയിലെ പ്രയാഗ് രാജില്‍ പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതി പ്രകാരമാണ് ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചത്. പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഫ്‌ലാറ്റുകള്‍ കൈമാറിയത്. നറുക്കെടുപ്പിലൂടെ അര്‍ഹരായവരെ കണ്ടെത്തുകയായിരുന്നു. അതിഖ് അഹമ്മദില്‍ നിന്ന് കണ്ടുകെട്ടിയ 1731 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയിലാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചത്.

നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അതിഖ് അഹമ്മദ് പൊലീസ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ഏപ്രിലിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

Other News in this category



4malayalees Recommends