മൈക്രോസോഫ്റ്റ് സ്തംഭനം; ഡല്‍ഹിയില്‍ ഉള്‍പ്പടെ രാജ്യത്ത് വിമാനങ്ങള്‍ വൈകുന്നു

മൈക്രോസോഫ്റ്റ് സ്തംഭനം; ഡല്‍ഹിയില്‍ ഉള്‍പ്പടെ രാജ്യത്ത് വിമാനങ്ങള്‍ വൈകുന്നു
മൈക്രോസോഫ്റ്റ് സ്തംഭനം മൂലം രാജ്യത്തെ വിമാന സര്‍വീസുകളില്‍ പ്രതിസന്ധി തുടരുന്നു. ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ വൈകിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വരെ വൈകുന്നതായാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.

സംസ്ഥാനത്തെ സ്ഥിതിയും വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. രാവിലെ പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസ്.

അതേസമയം വിന്‍ഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്റിവൈറസ് തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സമയം എടുക്കുമെന്നാണ് ക്രൗഡ്‌സ്‌ട്രൈക്ക് കമ്പനി വ്യക്തമാക്കുന്നത്. കമ്പനിയുടെ സെക്യൂരിറ്റി അപ്‌ഡേറ്റില്‍ വന്ന പിഴവ് മൂലമാണ് തകരാര്‍ സംഭവിച്ചത്. അത് പരിഹരിച്ചുവെങ്കിലും മുഴുവന്‍ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് വക്താക്കള്‍ അറിയിച്ചു.

ഇന്നലെയാണ് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് ഉണ്ടായത്. ഒരു മുന്നറിയിപ്പുകളും ഇല്ലാതെയായിരുന്നു സിസ്റ്റം പെട്ടെന്ന് ഷട്ഡൗണ്‍ ആവുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്തിരുന്നത്. യു എസ് സൈബര്‍ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്ക്, സൈബര്‍ സുരക്ഷാ മുന്‍നിര്‍ത്തി അത് പ്രതിരോധിക്കാനായി ഫാല്‍ക്കണ്‍ സ്യൂട്ടിന്റെ ഭാഗമായി അപ്‌ഡേറ്റ് നടത്തിയപ്പോഴാണ് മൈക്രോസോഫ്റ്റ് സ്തംഭിച്ചത്. ബാങ്കുകളുടെയും സര്‍ക്കാര്‍ ഓഫീസ് സംവിധാനങ്ങളെ എല്ലാം ഈ അപ്‌ഡേറ്റ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends