രാത്രിയില്‍ ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്ന രാജ്യം ; ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടില്‍ ഒന്നാമതായി കുവൈത്ത്

രാത്രിയില്‍ ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്ന രാജ്യം ; ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടില്‍ ഒന്നാമതായി കുവൈത്ത്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന ഖ്യാതിക്ക് അര്‍ഹമായി കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് -2023 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുകയാണ് കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കുവൈറ്റ് ഒന്നാമതെത്തുന്നത്. സര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് കുവൈറ്റിന്റെ ഈ അഭിമാന നേട്ടം.

നിരവധി വര്‍ഷങ്ങളായി, കുവൈറ്റ് ഗാലപ്പിന്റെ സുരക്ഷാ സൂചികയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. പ്രത്യേകിച്ച് 2019-ലും 2022-ലും 90നു മുകളില്‍ സ്‌കോറുകള്‍ നേടാന്‍ കുവൈറ്റിന് സാധിച്ചു. എന്നാല്‍ ഇത്തവണ 98 എന്ന റെക്കോര്‍ഡ് സ്‌കോറോടെയാണ് 2023ലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി കുവൈറ്റ് സ്വന്തമാക്കിയത്. രാജ്യത്തെ കുറഞ്ഞ ആക്രമണ നിരക്കും മോഷണ നിരക്കുമാണ് ഈ മികച്ച നേട്ടം കൈവരിക്കുന്നതില്‍ കുവൈറ്റിന് തുണയായത്. കുവൈറ്റിലെ ആക്രമണ നിരക്ക് നാല് ശതമാനം മോഷണ നിരക്ക് ഒരു ശതമാനവുമാണ്.

140 രാജ്യങ്ങളിലും പ്രദേശങ്ങളിലും നടത്തിയ സമഗ്രമായ സര്‍വേയെ അടിസ്ഥാനത്തിലാണ് ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 2023-ല്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 146,000 ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. 'നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് നിങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടോ?' എന്ന ചോദ്യം ഓരോ രാജ്യത്തിലെയും സുരക്ഷിതത്വത്തിന്റെ പ്രധാന സൂചകമായി വര്‍ത്തിച്ചു. കുവൈറ്റില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 99 ശതമാനം ആളുകളും അതേ എന്നായിരുന്നു ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്. സേഫ്റ്റി റിപ്പോര്‍ട്ടിലെ ആഗോള ശരാശരി സ്‌കോര്‍ 100 ല്‍ 81 ആയിരുന്നു.

Other News in this category



4malayalees Recommends