ദുബായില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം വരുത്തി സല്‍മാന്‍; സുരക്ഷയ്ക്ക് 60 ഉദ്യോഗസ്ഥരും

ദുബായില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം വരുത്തി സല്‍മാന്‍; സുരക്ഷയ്ക്ക് 60 ഉദ്യോഗസ്ഥരും
ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിംഗിന് 60ല്‍ അധികം സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അകത്ത് കടത്തുന്നത്. ഷൂട്ടിംഗ് കഴിയുന്നത് വരെ ലൊക്കേഷനില്‍ തുടരണമെന്നും ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്.

തന്റെ സുരക്ഷയ്ക്കായി രണ്ട് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്യുവി സല്‍മാന്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത വാഹനം ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

സ്ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കില്‍ വെടി വച്ചാല്‍ പോലും തകരാത്ത ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത കളര്‍ തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് ഈ വാഹനം. കഴിഞ്ഞ വര്‍ഷവും സല്‍മാന്‍ ഖാന്‍ യുഎഇയില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസവും ബിഷ്ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് വധഭീഷണി വന്നിരുന്നു. അഞ്ച് കോടി രൂപ നല്‍കിയാല്‍ സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയും വച്ചിരുന്നു. മുംബൈ ട്രാഫിക് പോലീസിന് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.

Other News in this category



4malayalees Recommends