കോഴിക്കോട്ട് കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വമ്പന്‍ ട്വിസ്റ്റ് ; നാടകം പൊളിച്ച് പൊലീസ്

കോഴിക്കോട്ട് കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വമ്പന്‍ ട്വിസ്റ്റ് ; നാടകം പൊളിച്ച് പൊലീസ്
കോഴിക്കോട്ട് കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വഴിത്തിരിവ്. സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പൊലീസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംഭവം വലിയൊരു നാടകമാണെന്നാണ് പൊലീസ് പറയുന്നത്.

എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപയാണ് ഒരുസംഘം കവര്‍ന്നതെന്നായിരുന്നു പരാതി. തന്നെ കാറില്‍ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജന്‍സി ജീവനക്കാരനായ സൂഹൈല്‍ പറഞ്ഞത്. കേസില്‍ സ്വകാര്യ ഏജന്‍സിയിലെ രണ്ടു ജീവനക്കാരെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംശയങ്ങള്‍ തീര്‍ക്കാന്‍ നടത്തിയ അന്വേഷണത്തില്‍ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടക മാണ് കവര്‍ച്ചയെന്നാണ് വ്യക്തമാകുന്നത്.

സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേര്‍ന്നാണ് ഈ നാടകം ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അടങ്ങിയാല്‍ പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്. താഹയില്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. സുഹൈലിനെ കാറില്‍ കെട്ടിയിട്ട് നാടകം നടത്തിയത് ഇവര്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ സുഹൈലിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് പേര്‍ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോര്‍ അടച്ചിട്ടില്ലെന്നുമുള്ള ദൃക്‌സാക്ഷി മൊഴികളും നിര്‍ണായകമായി. കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താന്‍ പൊലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാരണങ്ങളാല്‍ പൊലീസിന് തുടക്കം മുതല്‍ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്നു.

Other News in this category



4malayalees Recommends