നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി ധൃതിയില്‍ തയ്യാറാക്കിയത്, മരണ ശേഷമാണോ പരാതി തയ്യാറാക്കിയതെന്നും സംശയം ; പിന്നില്‍ പ്രശാന്തിന്റെ ബന്ധുവെന്നും സൂചന

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി ധൃതിയില്‍ തയ്യാറാക്കിയത്, മരണ ശേഷമാണോ പരാതി തയ്യാറാക്കിയതെന്നും സംശയം ; പിന്നില്‍ പ്രശാന്തിന്റെ ബന്ധുവെന്നും സൂചന
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി ധൃതിയില്‍ തയ്യാറാക്കിയതെന്ന് സൂചന. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയവും തുടരുകയാണ്. പരാതിക്ക് പിന്നില്‍ പരാതിക്കാരനായ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്.

മരണത്തിന് പിന്നാലെയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് പരാതി സംബന്ധിച്ച് ചോദ്യമുന്നയിക്കുന്നത്. പരാതി പരിഹാര സെല്‍ വഴി അയക്കുന്ന പരാതികള്‍ക്ക് ഓണ്‍ലൈനായി സംവിധാനങ്ങള്‍ക്ക് കാണാനാകും. പോസ്റ്റല്‍ വഴി ലഭിക്കുന്ന പരാതിയാണെങ്കില്‍ അത് ഇ-ഫയലിന്റെ ഭാഗമായി മാറുകയും ടോക്കണ്‍ ഉള്‍പ്പെടെ പരാതിക്കാരന് ലഭിക്കും. 10/10ന് കൊടുത്ത പരാതി നവീന്‍ ബാബുവിന്റെ മരണത്തിന് മുമ്പ് വരെ ഇത്തരം സംവിധാനത്തിലേക്ക് എത്തിയിട്ടില്ല. കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു.

നവീന്‍ ബാബു മരിച്ച ശേഷമാണ് പരാതി തയ്യാറാക്കിയത്. 10-10-24 എന്നാണ് പരാതിയില്‍ നല്‍കിയിരിക്കുന്ന തീയതി. ടി വി പ്രശാന്ത് എന്ന ഒദ്യോ?ഗിക പേര് ടി വി പ്രശാന്തന്‍ എന്നും മാറ്റിയിട്ടുണ്ട്. അടുപ്പമുള്ള ആരോ ധൃതിയില്‍ തയ്യാറാക്കിയത് എന്ന് വ്യക്തമാണ്. പാട്ടക്കരാര്‍ തയ്യാറാക്കുന്ന സമയത്ത് ആധാര്‍ ഉള്‍പ്പെടയുള്ള രേഖകള്‍ വെച്ചാണ് ഒപ്പ് വെക്കുന്നത്. ഇതല്ല പരാതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഒപ്പ്. വാചകങ്ങളില്‍ തന്നെ പിശക് സംഭവിച്ചിട്ടുണ്ട്. എഡിഎമ്മിന്റെ ചുമതല വഹിച്ച എന്നാണ് പരാതിയിലെ അഞ്ചാമത്തെ വരിയിലുള്ളത്.

പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒക്ടോബര്‍ 10, 2024 പ്രകാരം നവീന്‍ ബാബു തന്നെയാണ് കണ്ണൂര്‍ എഡിഎം. പാര്‍ട്ടിയുമായും സര്‍ക്കാരുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് വഴിയാണ് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഒട്ടും വൈകാതെ പരാതി സൈബര്‍ ഗ്രൂപ്പുകളിലും എത്തിയിരുന്നു. പരാതി സംബന്ധിച്ച പൊലീസ് അന്വേഷണം ഇഴയുകയാണെന്നും ആരോപണമുണ്ട്.



Other News in this category



4malayalees Recommends