'വലിച്ചു താഴെയിടാതിരുന്നത് മാന്യത കൊണ്ട്, വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രമാണ് ജലീലിന്റെ മുടക്കുമുതല്‍ ; പരിഹാസത്തിന് മറുപടി നല്‍കി കെ എം ഷാജി

'വലിച്ചു താഴെയിടാതിരുന്നത് മാന്യത കൊണ്ട്, വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രമാണ് ജലീലിന്റെ മുടക്കുമുതല്‍ ; പരിഹാസത്തിന് മറുപടി നല്‍കി കെ എം ഷാജി
തനിക്കെതിരെ കെ ടി ജലീല്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മലപ്പുറത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ച ഷാജിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ മറുപടി നല്‍കിയിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു പുതിയ പോസറ്റിലൂടെ ഷാജി.

മലപ്പുറത്ത് നിന്ന് ജലീല്‍ മാത്രമല്ല ഇടതുപക്ഷത്ത് നിന്ന് വിജയിച്ചതെന്ന് ഷാജി പറഞ്ഞു. എന്നാല്‍ ജലീലിനെ പോലെ അത് ആരും പറഞ്ഞ് നടക്കാറില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തവനൂരിലെ സീറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ ജലീലിന്റെ ഏറ്റവും വലിയ ശത്രു സിപിഐഎം ആവുമായിരുന്നല്ലോയെന്നും ഷാജി ചോദിക്കുന്നു. അന്ന് താന്‍ സഭയിലെത്തിയത് തവനൂര്‍ പോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വാഴുന്ന കണ്ണൂരിലെ അഴീക്കോട് നിന്നാണെന്നും എന്നാല്‍ അത് തന്റെ മിടുക്കല്ല, മുന്നണിക്ക് കിട്ടിയ അംഗീകാരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തന്നെ ലീഗില്‍ നിന്ന് പുറത്താക്കിയതിന് കാരണക്കാരന്‍ കെ എം ഷാജിയാണെന്ന ജലീലിന്റെ പരാമര്‍ശത്തെയും ഷാജി വിമര്‍ശിച്ചു. അന്ന് ജലീല്‍ പറഞ്ഞത് ആദര്‍ശം കൊണ്ട് ലീഗ് വിട്ടതാണെന്നാണെന്നും അതൊന്നും ജനം മറക്കില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. നാലു തിരഞ്ഞെടുപ്പുകളില്‍ പറ്റിയ അബദ്ധം ഇനി പറ്റില്ലെന്ന് സഖാക്കള്‍ ശപഥം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജലീലിനെ പോലെ നിയമസഭ കണ്ട് രാഷ്ട്രീയത്തിലിറങ്ങിയതല്ല ഞാനെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഹലോകത്തും പരലോകത്തും തന്നെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗിനോ കെ എം ഷാജിക്കോ കഴിയില്ലെന്ന് ജലീല്‍ പറഞ്ഞിരുന്നു. ലീഗില്‍ തന്നെ പുറത്താക്കാന്‍ കരുക്കള്‍ നീക്കിയത് ഷാജിയാണെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ജലീല്‍ വ്യക്തമാക്കിയത്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനമാണ് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വയം മുഹമ്മദലി ക്ലെ എന്നും നാട്ടുകാര്‍ പല പേരിനിടക്ക് കെ ടി ജലീല്‍ എന്നും വിളിക്കുന്ന ജലീലിന്,

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ വെല്ലുവിളിക്ക് മറുപടി ആയി നീ എഴുതിയ എഫ് ബി കുറിപ്പ് വായിച്ചു. ആ എഴുത്തില്‍ നീ സ്ഥിരമായി പറയുന്ന കാര്യങ്ങള്‍ക്കപ്പുറം പുതുതായി ഒന്നുമില്ലെങ്കിലും ഒരു മറുകുറിപ്പ് നല്ലതാണെന്ന് തോന്നി. നിന്റെ രാഷ്ട്രീയ പ്രൊഫൈല്‍ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ, അതിന്റെ ആവര്‍ത്തനത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്.

2006ല്‍ കുറ്റിപ്പുറത്ത് ആനപ്പുറത്ത് കയറിയതിന്റെ ആ തഴമ്പ് മായാതെ നിലനിര്‍ത്തേണ്ടത് നിന്റെ ആവശ്യമായിരിക്കാം. എന്നാല്‍ മാഞ്ഞു പോകാതിരിക്കാന്‍ നിലത്തിട്ടുരസി പഴുത്ത് ചീഞ്ഞ് മണം വരുന്നുണ്ട്. ആ ദുര്‍ഗന്ധം നിനക്ക് സുഗന്ധമായി തോന്നാം. ജനങ്ങള്‍ എന്തിനത് സഹിക്കണം?

2006ല്‍ നിയമസഭയിലേക്ക് തോറ്റത് പി കെ കുഞ്ഞാലിക്കുട്ടി മാത്രമല്ല, ജയിച്ചത് നീ മാത്രവുമല്ല. മലപ്പുറത്ത് തന്നെ മറ്റ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളും ജയിച്ചിരുന്നു. അവരൊന്നും ആ തഴമ്പില്‍ ഉഴിഞ്ഞല്ല പില്‍ക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. നീ സ്വയം പൊക്കി പറയുന്ന ആ വിജയരഥം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് കാണാതായതും പുഴക്കക്കരെ ഒരു കാളവണ്ടിയായി പൊങ്ങിയതും ചരിത്രത്തിലുണ്ട്.

സിപിഐഎമ്മിന് ശക്തമായ വേരോട്ടമുള്ള തവനൂരിലാണ് പിന്നെ നീ തേരോട്ടാന്‍ പോയത്. അന്ന് ആ സീറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ നിന്റെ ഏറ്റവും വലിയ ശത്രു സിപിഐഎം ആവുമായിരുന്നല്ലോ? അന്ന് ഞാന്‍ സഭയിലെത്തുന്നത് തവനൂര്‍ പോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വാഴുന്ന കണ്ണൂരിലെ അഴീക്കോട് നിന്നാണ്. അതൊന്നും എന്റെ മിടുക്കല്ല നാട്ടുകാര്‍ എന്റെ മുന്നണിക്ക് നല്‍കിയ അംഗീകാരമാണ്. ഞാനതിലൊന്നും അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല.

2006ല്‍ നീ തോല്‍പ്പിച്ച പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് മുന്നില്‍ പിന്നീട് നീ എത്ര തവണ തോറ്റു എന്നതിന്റെ കണക്ക് നിന്റെ കൈയിലില്ല എങ്കിലും ജനങ്ങള്‍ കൂട്ടി വെച്ചിട്ടുണ്ട്. പിന്നീടുള്ള 18 വര്‍ഷത്തെ നിന്റെ നിയമസഭ സാമാജികത്വത്തിന്റെയും അധികാര ലബ്ധിയുടെയും ഗര്‍വ്വ് കേള്‍ക്കുന്ന ജനങ്ങള്‍ നിന്റെ നിലപാട് മാറ്റങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എന്നെക്കുറിച്ച് ഉന്നയിച്ച മറ്റൊരാരോപണം നിന്നെ ലീഗില്‍ നിന്ന് പുറത്താക്കിയതിന് കാരണക്കാരനാണ് എന്നതാണല്ലോ.

ഗുജറാത്ത് ഫണ്ടടക്കം കുഞ്ഞാലിക്കുട്ടി സാഹിബിനെപ്പറ്റി പറഞ്ഞ കുറ്റങ്ങള്‍ ആയിരുന്നു 2006ല്‍ നിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്റ്റേജ് കെട്ടി നീ തന്നെ കൂകിപ്പറഞ്ഞത്. അതൊക്കെ നീ മറന്നാലും ജനം മറക്കില്ല. അന്ന് ആദര്‍ശം കൊണ്ട് ലീഗ് വിട്ടതാണെന്ന നിന്റെ വിസര്‍ജ്യം 2024ല്‍ സ്വയം വാരി വിഴുങ്ങുകയാണ്. മറ്റു പലതിനൊപ്പം അതൊരു അമൃത് ആയി നിനക്ക് തോന്നാം.

ഇനി നീ ഇങ്ങനെയും പറയാം. അടുത്ത കുറിപ്പില്‍ നിന്നെ സിമിയില്‍ നിന്ന് പുറത്താക്കിയത് ഞാനാണെന്നും എനിക്ക് പിഎസ്എംഒ കോളേജില്‍ ചെയര്‍മാനാവാന്‍ ആണെന്നും പറയാനിടയുണ്ട്. പക്ഷെ, നിയമസഭയില്‍ നീ വലിയ കാര്യമായി പറഞ്ഞത് ഓര്‍ക്കണം. കെ എം ഷാജി റഗുലര്‍ കോളേജില്‍ പോയിട്ടില്ല എന്ന നിന്റെ പ്രസംഗം സഭാ രേഖയിലുണ്ടാവും.

ജലീലെ, നിന്നെ 'ബഹുമാനപൂര്‍വ്വം മുഹമ്മദലി ക്ലേ: എന്ന് തന്നെ വിളിക്കണമെന്നുണ്ട്. പക്ഷെ, കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിന്റെ ആദരവിന് അര്‍ഹനായ ആ മഹാപ്രതിഭയുടെ പേരിന്റെ യശസ്സ് ഇല്ലാതായി പോകരുതല്ലോ. ശരിയാണ്, നിയമസഭയില്‍ വെച്ച് നീ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്. അന്ന് പറഞ്ഞ കാര്യം പരസ്യമായി നീ സമ്മതിച്ചല്ലോ. ആ കാര്യം പിന്നീട് പലരോടും പങ്കുവെച്ചപ്പോള്‍ അവര്‍ വിശ്വസിച്ചിട്ടില്ലായിരുന്നു. കാരണം, അവരൊക്കെ അപ്പോഴും നിനക്ക് കുറച്ച് സാമാന്യബുദ്ധി ബാക്കിയുണ്ടെന്ന ധാരണയുള്ളവരായിരുന്നു.


എംഎല്‍എയും മന്ത്രിയുമൊക്കെ ആവലാണ് നിന്റെ ആത്യന്തിക ലക്ഷ്യമെന്ന് നീ തന്നെ പറയുമെന്ന് അവര്‍ വിചാരിച്ചു കാണില്ല. 2021ലെ വിജയത്തെക്കുറിച്ച് നീ എഴുതിയത് 'ചാരിറ്റി മാഫിയ തലവന് എതിരായ മിന്നുന്ന ജയം' എന്നാണ്. അങ്ങനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലൂടെ നീ അയാളെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ മാത്രം സജീവ രാഷ്ട്രീയത്തില്‍ വന്ന, ആ വ്യക്തിക്കെതിരായി നീ നേടിയ 'മിന്നുന്ന' ജയത്തിന്റെ ഭൂരിപക്ഷം ഒന്ന് ഓര്‍ത്തു നോക്കിയാല്‍ നിനക്കിപ്പോഴും തലമിന്നുന്നുണ്ടാവും.



18 വര്‍ഷം എംഎല്‍എയും ഒരു ടേം മന്ത്രിയുമായ നിനക്ക് വോട്ടര്‍മാര്‍ നല്‍കിയ 'മിന്നുന്ന പിന്തുണ' സിപിഐഎമ്മിന് മനസ്സിലായതാണ് മത്സരത്തില്‍ നിന്നുള്ള നിന്റെ പിന്‍വാങ്ങലിന്റെ ആധാരമെന്ന് ആര്‍ക്കാണ് അറിയാത്തത്? നാലു തിരഞ്ഞെടുപ്പുകളില്‍ പറ്റിയ അബദ്ധം ഇനി പറ്റില്ലെന്ന് സഖാക്കള്‍ ശപഥം ചെയ്തിട്ടുമുണ്ട്. നിന്നെ പോലെ നിയമസഭ കണ്ട് രാഷ്ട്രീയത്തിലിറങ്ങിയതല്ല ഞാനെന്ന് പറയേണ്ടി വന്നതില്‍ സങ്കോചമുണ്ട്. നടക്കാന്‍ പഠിച്ച കാലത്ത് ഒരു കൊടി കൈയില്‍ തന്ന് ബാപ്പ പറഞ്ഞത് 'എംഎല്‍എയായി തിരിച്ച് വാ' എന്നല്ല. ഇതിന് ഒരു ആദര്‍ശമുണ്ട്, ഇത് ഒരാശയത്തിന്റെ പതാകയാണ് എന്നാണ്.


നീ സിമി വിട്ട് കാറില്‍ കയറി ലീഗ് വേദികളില്‍ പ്രസംഗിക്കാനിറങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ് കയറി എംഎസ്എഫ് പ്രവര്‍ത്തനവും പ്രസംഗവും നടത്തിയ എന്നെപ്പോലുള്ള ഒട്ടനവധി വ്യക്തികളുടെ മുകളില്‍ നീ കയറിയിരുന്നപ്പോള്‍ വലിച്ചു താഴെയിടാതിരുന്നത് മാന്യത കൊണ്ടാണ്. ഒന്നും കിട്ടില്ലെന്നുറപ്പുണ്ടായിട്ടും തെരുവില്‍ നിന്ന് പോരാടിയ ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തവും മാംസവും വിയര്‍പ്പുമാണ് ഞാനും നീയും ആസ്വദിച്ച എംഎല്‍എകുപ്പായം: അത് നിനക്ക് മറക്കാം. മറ്റൊരു കൊമ്പിലേക്ക് ചാടാം. ഒരു വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രം ആണ് നിന്റെ മുടക്ക് മുതല്‍.


ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഒരായുസ്സിന്റെ അധ്വാനമുണ്ട്. തല്‍ക്കാലം ഈ എഴുത്ത് ചുരുക്കുകയാണ്. നിന്നെക്കുറിച്ച് എഴുതാനുള്ള വിഷയ ദാരിദ്ര്യം കൊണ്ടല്ല. വിസ്താരഭയം കൊണ്ടാണ്. നീ മറുപടി അര്‍ഹിക്കുന്നില്ല. മൗനമാണ് നല്ലതെന്ന് ഉപദേശിച്ച സുഹൃത്തുക്കളോട് പറഞ്ഞത് ചിലരെ ഈ തെരുവില്‍ തന്നെ നേരിടണമെന്നാണ്. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. നീ എഫ് ബി കുറിപ്പുകള്‍ സമാഹരിച്ച് പുസ്തകം രചിച്ച് കാശുണ്ടാക്കുന്നയാളാണ്. നാളെ എന്നെ വെച്ച് കാശുണ്ടാക്കുന്ന 'ട്രിക്ക്' പൊളിക്കാനാണ് ഈ മറുകുറിപ്പ്. ഇതിന് നീ മറുപടി എഴുതുമെന്ന് ഉറപ്പുണ്ട്.


അപ്പോള്‍ പറയാനായി ചില കാര്യങ്ങള്‍ ബാക്കി വെച്ചിട്ടുണ്ട്. എന്തായാലും നിന്നെ പുറത്താക്കിയതില്‍ എനിക്ക് പങ്കുണ്ടെന്ന നിന്റെ വാദത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇത്രക്ക് ഉളുപ്പില്ലാത്ത ഒരുവനെ പുറത്താക്കുന്നത് സംഘടനക്ക് ചെയ്യുന്ന മികച്ച സംഭാവനയാണ്. അതൊരു സുകൃതമായി തോന്നുകയാണ്.


ജലീലേ, മന്ത്രിയല്ല ഇന്ത്യന്‍ പ്രസിഡണ്ട് ആക്കാമെന്ന് പറഞ്ഞാലും നിന്നെ പോലെ, 'ആരോടും പ്രതിബദ്ധതയില്ല' എന്ന് രാവിലെ പറഞ്ഞത് ഉച്ചക്ക് ഒരു ഗുളിക കിട്ടിയാല്‍ മാറ്റിപ്പറയാന്‍ എനിക്കാവില്ല.


കാരണം, എനിക്കൊരു മേല്‍വിലാസമുണ്ട്. ഇഹലോകത്ത് നീ കളിച്ച കളിയുടെ ചെറിയ ഭാഗം മാത്രമാണ് പറഞ്ഞത്. പരലോകമൊക്കെ എത്താന്‍ കുറേ കുറിപ്പുകള്‍ വേണ്ടി വരും. നമുക്ക് പരലോക വിജയവും ചര്‍ച്ച ചെയ്യണം. ഞാന്‍ തയ്യാറാണ്.


എന്ന്,

ഇടക്ക് ചുരമിറങ്ങുകയും കയറുകയും ചെയ്യുന്ന കെ എം ഷാജി.

Other News in this category



4malayalees Recommends