എകെജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമ പ്രകാരം, 9 നില കെട്ടിടം പണിയാന്‍ ചെലവഴിച്ചത് 30 കോടി രൂപ', സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി എം വി ഗോവിന്ദന്‍
എ കെ ജി സെന്റര്‍ ഭൂമി കേസില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദന്‍. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത വിവരങ്ങളാണിത്. വാങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഇല്ലായിരുന്നു എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് ആധാരം. ഭൂമിയുടെ ഉടമസ്ഥന്‍ താനാണെന്ന് കാണിച്ച് വി.എസ്.സി ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ ആയിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍ഷകിയത്. ഇതിന് പിന്നാലെ സുപ്രീം കോടതി സിപിഎമ്മിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിക്ക് ഭൂമിയില്‍ അവകാശമില്ലെന്നും നിയമ പ്രകാരമാണ് ഭൂമി വാങ്ങിയതെന്നുമാണ് പാര്‍ട്ടി നേരത്തെ വിശദീകരിച്ചിരുന്നു.
എകെജി സെന്റര്‍ നില്‍ക്കുന്ന 34 സെന്ര്‍റ് ഭൂമി 1998ല്‍ താനും 2000 ല്‍ തന്റെ മുത്തച്ഛന്‍ ജനാര്‍ദ്ദനന്‍ പിള്ളയും ചേര്‍ന്ന് രണ്ട് രേഖകളിലായി വാങ്ങിയതാണെന്നാണ് ഇന്ദു ഗോപന്റെ വാദം. ഇക്കാര്യം മറച്ച് വെച്ച് കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം സിപിഎമ്മിന് വില്‍പ്പന നടത്തിയെന്നാണ് പരാതി. സിപിഎം ഭൂമി വാങ്ങിയ സമയത്ത് ഭൂമിയില്‍ തര്‍ക്കമുള്ള കാര്യം ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപന്‍ അന്നത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ കത്തും പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്തെ വ്യവസായി 1971 ല്‍ കോട്ടയത്തെ എഫ്‌ഐസി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുക്കാന്‍ ഈട് നല്‍കിയതായിരുന്നു എകെജി സെന്റര്‍ നില്‍ക്കുന്ന സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഭൂമി. എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കമ്പനി ഭൂമി ജപ്തി ചെയ്തു. പിന്നീട് തിരുവനന്തപുരം സബ് കോടതി വഴി ഭൂമി ലേലം ചെയ്തു. 1998 ആഗസ്റ്റിലാണ് ലേലം നടന്നത്. ഭൂമി ലേലത്തിലെടുക്കാന്‍ ആരും തയ്യാറാകാതിരുന്നതോടെ ധനകാര്യ സ്ഥാപനം തന്നെയാണ് ലേലത്തിലെടുത്തത്. 2000 ല്‍ സെയില്‍ സര്‍ട്ടിഫിക്കറ്റും കോടതി കമ്പനിയ്ക്ക് നല്‍കി. 2021 ലാണ് സിപിഎം ഭൂമി വാങ്ങിയത്. 2023 ല്‍ ഈ ഇടപാട് അസ്ഥിരപ്പെടുക്കാന്‍ ഇന്ദു ഗോപന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയിരുന്നതായും സിപിഎം വിശദീകരിക്കുന്നു.