സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നു ഷംസീര്‍ ; ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്ന് മറുപടിയുമായി ഷാനി പ്രഭാകരന്‍

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നു ഷംസീര്‍ ; ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്ന് മറുപടിയുമായി ഷാനി പ്രഭാകരന്‍
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നുമുള്ള സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സെപ്തംബര്‍ 22ന് മനോരമ ചാനലിലെ ഷാനി പ്രഭാകരന്‍ നയിച്ച ചര്‍ച്ചയിലാണ് എ.എന്‍ ഷംസീറിന്റെ പ്രസ്താവന. എന്നാല് ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്നും സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നുമായിരുന്നു പ്രസ്താവനയോടുള്ള ഷാനിയുടെ പ്രതികരണം. ഇരുവരും നടത്തിയ ഈ പ്രസ്താവനകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

'സത്യത്തില്‍ ആരാണ് ഖുര്‍ആന് പിന്നാലെ പോകുന്നത്' എന്നതായിരുന്നു ചര്‍ച്ച വിഷയം. ഇസ്‌ലാമിക് ശരീയത്ത് നിലനില്‍ക്കില്ലെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം ഖുര്‍ആന്‍ നിലനില്‍ക്കില്ലെന്നാണെന്നും അങ്ങനെ പറഞ്ഞവര്‍ക്ക് എന്നാണ് ഖുര്‍ആനോട് സ്‌നേഹം തോന്നാന്‍ തുടങ്ങിയതെന്ന് മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.

അബ്ദുറഹിമാന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എ.എന്‍ ഷംസീര്‍. മുസ്‌ലിമും ഖുര്‍ആനുമായി യാതൊരു ബന്ധവും അവകാശപ്പെടാനില്ലാത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കച്ചവട താല്‍പര്യങ്ങള്‍ മാത്രമുള്ള മുസ്‌ലീം ലീഗ് സ്ത്രീവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞുകൊണ്ട് ആരംഭിച്ച പ്രസ്താവനയിലാണ് സത്രീകളുടെ പരിരക്ഷയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന വന്നത്.

പരിശുദ്ധ ഖുര്‍ആന്‍ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഗ്രന്ഥമാണ്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ കൊടുക്കുന്ന മതം ഇസ് ലാമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ടെന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ കൊടുക്കുന്നില്ല, മാത്രമല്ല മതങ്ങള്‍ സ്ത്രീകള്‍ക്ക് പരിരക്ഷയല്ല നല്‍കേണ്ടത് തുല്യതയും അധികാരവുമാണെന്നായിരുന്നു ഷാനി ഇതിനോട് പ്രതികരിച്ചത്

Other News in this category



4malayalees Recommends