ഒരു സൈനികന്‍ പാകിയ കലാപത്തിന്റെ വിത്തുകളാണ് പോലീസ് നീക്കം ചെയ്തത്; പോലീസിന്റെ ജാഗ്രതയെ അഭിനന്ദിച്ച് മേജര്‍ രവി

ഒരു സൈനികന്‍ പാകിയ കലാപത്തിന്റെ വിത്തുകളാണ് പോലീസ് നീക്കം ചെയ്തത്; പോലീസിന്റെ ജാഗ്രതയെ അഭിനന്ദിച്ച് മേജര്‍ രവി
കടയ്ക്കലില്‍ തന്നെ മര്‍ദ്ദിച്ച് പിഎഫ്‌ഐ എന്ന് മുതുകത്ത് ചാപ്പ കുത്തിയെന്ന് സൈനികന്‍ വ്യാജ പരാതി ഉന്നയിച്ച സംഭവത്തില്‍ പ്രതികരിച്ച് മേജര്‍ രവി. സൈനികന്റെ ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയ കേരള പോലീസിനെ അഭിനന്ദിച്ചാണ് മേജര്‍ രവി ഫേസ്ബുക്ക് ലൈവിലെത്തിയത്.

ഒരു സൈനികന്‍ പാകിയ കലാപത്തിന്റെ വിത്തുകളാണ് കൃത്യമായ ഇടപെടലിലൂടെ പോലീസ് നീക്കം ചെയ്തതെന്നും, പോലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞതിങ്ങനെ:

'ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു.'

' വര്‍ഗീയത പടര്‍ന്നേനെ.ഒരു കലാപത്തിന്റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയത്. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോദിത സംഘടനയുടെ പേരില്‍ ഒരു അതിക്രമത്തിന് മുതിരുമ്പോള്‍ അതിന്റെ വ്യാപ്തി വലുതാണ്. പൊലീസ് സൈന്യത്തെ അറിയിച്ചാല്‍ പ്രതി പിന്നെ സേനയില്‍ ഉണ്ടാവില്ലെന്നും മേജര്‍ രവി പറയുന്നു. കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാം, എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടത്.'

Other News in this category



4malayalees Recommends