ന്യൂ സൗത്ത് വെയില്‍സിലെ സെനറ്റ് സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജനായ ദേവ് ശര്‍മ; സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജനെന്ന ബഹുമതി 2019ല്‍ നേടിയെടുത്ത നയതന്ത്രജ്ഞന്‍

ന്യൂ സൗത്ത് വെയില്‍സിലെ സെനറ്റ് സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജനായ ദേവ് ശര്‍മ; സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജനെന്ന ബഹുമതി 2019ല്‍ നേടിയെടുത്ത നയതന്ത്രജ്ഞന്‍
ഇന്ത്യന്‍ വംശജനായ ദേവ് ശര്‍മ ന്യൂസൗത്ത് വെയില്‍സിലെ സെനറ്റ് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നുവെന്ന് റിപ്പോര്‍ട്ട്. 2019ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായ ലോമേക്കറെന്ന ബഹുമതി നേടിയ വ്യക്തിയാണ് ഇദ്ദേഹം. മുന്‍ വിദേശകാര്യമന്ത്രിയും സെനറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്തയാളുമായ മരിസെ പേയ്‌നെക്ക് പകരമാണ് ഇപ്പോള്‍ 47 കാരനായ ശര്‍മ വിജയിച്ചിരിക്കുന്നത്.2022ലെ ഇലക്ഷനില്‍ പരാജയപ്പെടുന്നത് വരെ സിഡ്‌നിയിലെ വെന്റ് വര്‍ത്ത് സീറ്റിനെയായിരുന്നു ശര്‍മ പ്രതിനിധീകരിച്ചിരുന്നത്.

ശനിയാഴ്ച നടന്ന ഫൈനല്‍ ബാലറ്റില്‍ ന്യൂ സൗത്ത് വെയില്‍സ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ കോണ്‍സ്റ്റന്‍സിനെ പരാജയപ്പെടുത്തിയാണിപ്പോള്‍ ശര്‍മ ന്യൂ സൗത്ത് വെയില്‍സ് ലിബറല്‍ പാര്‍ട്ടി മെമ്പര്‍മാരുടെ വോട്ട് നേടി രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത്. 206ന് എതിരെ 251 വോട്ട് നേടിയാണ് ശര്‍മ കോണ്‍സ്റ്റന്‍സിന് മേല്‍ വിജയമുറപ്പാക്കിയിരിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2013 മുതല്‍ 2017 വരെ ഇസ്രായേലിലെ ഓസ്‌ട്രേലിയന്‍ അംബാസിഡറായി ശര്‍മ സേവനമനുഷ്ഠിച്ചിരുന്നു.തന്നെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടി മെമ്പര്‍മാരോട് കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നാണ് ശര്‍മ പ്രതികരിച്ചിരിക്കുന്നത്.

നിലവിലെ പെരുകുന്ന ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന എന്‍എസ്ഡബ്ല്യൂവിലെ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് തന്നാലാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുമെന്നും ശര്‍മ വാഗ്ദാനം ചെയ്യുന്നു.പ്രതിസന്ധികള്‍ പെരുകിയ നിലവിലെ ലോകസാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയയുടെ സുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി പൊരുതുമെന്നും ശര്‍മ ഉറപ്പേകുന്നു. ശര്‍മ സെനറ്റിലേക്ക് വരുന്നത് നിര്‍ണായക സമയത്താണെന്നാണ് പ്രതിപക്ഷ നേതാവ് ഡട്ടന്‍ പ്രതികരിച്ചിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവിലെ സെനറ്റ് സീറ്റ് നേടിയതിന്റെ പേരില്‍ ഡട്ടന്‍ ശര്‍മയെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. ശര്‍മക്ക് നയതന്ത്രം, വിദേശകാര്യ നയം തുടങ്ങിയവയിലുള്ള പരിചയം രാജ്യത്തിന് ഈ അവസരത്തില്‍ ഗുണം ചെയ്യുമെന്നും ഡട്ടന്‍ എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends