വിക്ടോറിയയില്‍ വീട് വാടകക്കെടുക്കാനൊരുങ്ങുന്നവര്‍ വന്‍ ത്ട്ടിപ്പുകള്‍ക്കിരകളാകുന്നു; വ്യാജ റെന്റല്‍ അഗ്രിമെന്റുകളില്‍ ഒപ്പിടുവിച്ച് തട്ടിയെടുക്കുന്നത് ആയിരക്കണക്കിന് ഡോളറുകള്‍; വാടക പ്രതിസന്ധി ചൂഷണം ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പുതിയ തട്ടിപ്പ്

വിക്ടോറിയയില്‍ വീട് വാടകക്കെടുക്കാനൊരുങ്ങുന്നവര്‍ വന്‍ ത്ട്ടിപ്പുകള്‍ക്കിരകളാകുന്നു; വ്യാജ റെന്റല്‍ അഗ്രിമെന്റുകളില്‍ ഒപ്പിടുവിച്ച് തട്ടിയെടുക്കുന്നത് ആയിരക്കണക്കിന് ഡോളറുകള്‍; വാടക പ്രതിസന്ധി ചൂഷണം ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പുതിയ തട്ടിപ്പ്
വിക്ടോറിയയില്‍ പ്രത്യേകിച്ച് മെല്‍ബണില്‍ വീട് വാടകക്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വന്‍ തോതില്‍ സോഷ്യല്‍ മീഡിയ തട്ടിപ്പുകള്‍ക്ക് വിധേയരായി ആയിരക്കണക്കിന് ഡോളറുകള്‍ വരെ നഷ്ടപ്പെടുന്നുവെന്ന കടുത്ത മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. വീടുകള്‍ വാടകക്കെടുക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഫേയ്ക്ക് ബോണ്ടുകളിലൂടെ ആയിരക്കണക്കിന് ഡോളറുകള്‍ നേടിക്കൊടുക്കാമെന്ന മോഹനവാഗ്ദാനമാണ് തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.നേരത്തെ തന്നെ മറ്റുള്ളവര്‍ വാടകക്കെടുത്ത വീടുകള്‍ക്കായുള്ള വ്യാജ റെന്റല്‍ അഗ്രിമെന്റുകളില്‍ ഒപ്പിട്ട് മെല്‍ബണിലെ നിരവധി ഇരകള്‍ക്ക് ആയിരക്കണക്കിന് ഡോളറുകള്‍ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് വാടക വീടുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത് മുതലാക്കുന്നതിനാണ് തട്ടിപ്പുകാര്‍ ഇത്തരം നിഗൂഢപദ്ധതികളുമായി സോഷ്യല്‍ മീഡിയയിലൂടെ വന്‍ തോതില്‍ ഇരകളെ ചാക്കിട്ട് പിടിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ഷോര്‍ട്ട് സ്‌റ്റേ അക്കൊമഡേഷന്‍ പ്രൊവൈഡര്‍മാരിലൂടെ പ്രോപ്പര്‍ട്ടികള്‍ വാടകക്ക് കൊടുക്കുന്ന ഒരാളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് മുഖ്യമായും ചുക്കാന്‍ പിടിക്കുന്നതെന്നും പോലീസ് മുന്നറിയിപ്പുണ്ട്. രാജ്യത്ത് വാടക വീടുകളുമായി ബന്ധപ്പെട്ട് ക്ഷാമം പോലുള്ള പ്രതിസന്ധികള്‍ നേരിടുന്ന നിലവിലെ സാഹചര്യത്തെ മുതലാക്കി തട്ടിപ്പുകാര്‍ ജനങ്ങളില്‍ നിന്ന് വന്‍ തുകകള്‍ തട്ടിയെടുക്കുന്ന അവസ്ഥയാണുള്ളതെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് ഡിറ്റെക്ടീവ് സീനിയര്‍ കോണ്‍സ്റ്റബിളായ ഡെമി പാസ്‌കോയ് മുന്നറിയിപ്പേകുന്നത്.

ഓഗസ്റ്റില്‍ ക്യൂന്‍സ് റോഡിലെ ഒരു പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട് താന്‍ വന്‍ തട്ടിപ്പിനിരയായെന്ന് സെപ്റ്റംബറില്‍ ഒരു ടെനന്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് പോലീസ് പഴുതടച്ച അന്വേഷണം ആരംഭിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലായിരുന്നു ഈ വീടിനെക്കുറിച്ച് തട്ടിപ്പുകാര്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഇരകളെ ആകര്‍ഷിച്ചിരുന്നത്. ഈ വീടിന്റെ റെന്റല്‍ അഗ്രിമെന്റെന്ന പേരില്‍ വ്യാജരേഖയില്‍ ഈ ഇര ഒപ്പിട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായിരിക്കുന്നത്.കൗകാസിയന്‍ എന്നറിയപ്പെടുന്ന കറുത്ത മുടിയുള്ള ഒരാളാണീ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ പ്രസ്തുത പ്രോപ്പര്‍ട്ടി വാടകക്ക് കൊടുക്കാനുള്ളതല്ലെന്ന് വെളിപ്പെടുത്തി അതിന്റെ യഥാര്‍ത്ഥ ഉടമ രംഗത്തെത്തിയതോടെയാണ് തനിക്ക് വന്‍ തുക നഷ്ടമായ കാര്യം ഇര തിരിച്ചറിയുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നവര്‍ ഉടനടി ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പാസ്‌കോയ് നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends