കൊട്ടിയത്ത് ഇസ്രയേല്‍ സ്വദേശിനി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കൊട്ടിയത്ത് ഇസ്രയേല്‍ സ്വദേശിനി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
കൊട്ടിയത്ത് ഇസ്രയേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരമായി പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്രയേല്‍ സ്വദേശിനി രാധ എന്നു വിളിക്കുന്ന സത്വ ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവായ കൃഷ്ണചന്ദ്രന്‍ (ചന്ദ്രശേഖരന്‍ നായര്‍ 75) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

16 വര്‍ഷമായി കൃഷ്ണചന്ദ്രനും സത്വയും ഒരുമിച്ചാണ് താമസം. ഋഷികേശില്‍ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യയായിരുന്നു സത്വ. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കേരളത്തിലെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചു നാളുകളായി ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഇവരെന്ന് കൃഷ്ണചന്ദ്രന്‍ മൊഴി നല്‍കി. ഡീസന്റ് മുക്കിന് സമീപത്തുള്ള ജങ്ഷനിലെ വാടകവീട്ടിലാണ് സംഭവം.

ഇന്നലെ വൈകിട്ട് 3.30ന് ഡീസന്റ് ജങ്ഷനിലെ കോടാലിമുക്കിന് സമീപത്തെ റേഷന്‍ കടയ്ക്ക് എതിര്‍വശത്തുള്ള തിരുവാതിര എന്ന വാടക വീട്ടിലാണ് സംഭവം നടന്നത്. രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃ സഹോദരനാണ് കൃഷ്ണചന്ദ്രന്‍. രവികുമാറും ബിന്ദുവും വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് സംഭവം നടക്കുന്നത്.

ഇന്നലെ ഉച്ചയോടെ ബിന്ദു ബന്ധു വീട്ടില്‍ പോയി മടങ്ങിയെത്തി കോളിങ് ബെല്‍ ഒട്ടേറെ തവണ അടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വീടിന്റെ പിറകിലെ വാതില്‍ തുറന്നു അകത്തു കയറി. കൃഷ്ണചന്ദ്രനും സത്വയും കിടക്കുന്ന മുറിയിലെ കതകിനു തട്ടി. ഏറെ നേരം തട്ടിയതിനെ തുടര്‍ന്ന് കൃഷ്ണചന്ദ്രന്‍ വാതിലിന്റെ പാതി തുറന്നു. ബിന്ദു മുറിക്കുള്ളിലേക്കു നോക്കിയപ്പോള്‍ സത്വ കഴുത്തിന് മുറിവേറ്റ് കട്ടിലില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. നിലവിളിച്ചപ്പോള്‍ ബിന്ദുവിന്റെ മുന്നില്‍ വച്ചു തന്നെ കൃഷ്ണചന്ദ്രന്‍ കത്തി കൊണ്ട് സ്വയം കുത്തി മുറിവേല്‍പ്പിച്ചതായാണ് പറയപ്പെടുന്നത്.

Other News in this category



4malayalees Recommends