ലോകസഭ തിരഞ്ഞെടുപ്പ് ബിആര്‍എസിന്റെ ശവപ്പറമ്പ് ആകും: രേവന്ത് റെഡ്ഡി; തെലങ്കാന മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; നിറഞ്ഞ സദസ്സില്‍ ആവേശ കൊടുങ്കാറ്റായി കേരള സമൂഹവും

ലോകസഭ തിരഞ്ഞെടുപ്പ് ബിആര്‍എസിന്റെ ശവപ്പറമ്പ് ആകും:  രേവന്ത് റെഡ്ഡി; തെലങ്കാന മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; നിറഞ്ഞ സദസ്സില്‍ ആവേശ കൊടുങ്കാറ്റായി കേരള സമൂഹവും
ലണ്ടന്‍: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുത്ത 'ഹലോ ലണ്ടന്‍' പരിപാടിയില്‍ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്ഡി വിദേശ വേദിയില്‍ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശ്രീ. രേവന്ത് റെഡ്ഡി വേദിയില്‍ എത്തുന്നതിനു വളരെ മുന്‍പു തന്നെ പരിപാടി സംഘടിപ്പിക്കപ്പെട്ട ഹോന്‍സ്ലോവിലെ 'ഹെസ്റ്റണ്‍ ഹൈഡ് ഹോട്ടലി'ന്റെ പ്രധാന കാവടവും ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു. ത്രസിപ്പിക്കുന്ന പിന്നണിയുടെ അകമ്പടിയില്‍ ശ്രീ. രേവന്ത് വേദിയിലേക്ക് കടന്നു വരുമ്പോള്‍, അത്യുച്ചത്തിലുള്ള കരഘോഷങ്ങളും കൊടി തോരണങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിക്കും രേവന്ത് റെഡ്ഡിക്കും അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികളുമായി സദസ്സ് അക്ഷരര്‍ദ്ധത്തില്‍ ആവേശത്തിന്റെ പരകോടിയില്‍ എത്തിയിരുന്നു.

യു കെയിലെ തെലങ്കാന ഡയസ്‌പോറ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ചയാണ് 'ഹലോ ലണ്ടന്‍' സംഘടിപ്പിച്ചത്. ഐഓസി നാഷണല്‍ സെക്രട്ടറി ശ്രീ. ഗംബ വേണുഗോപാല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഐഓസി നാഷണല്‍ പ്രസിഡന്റ് ശ്രീ. കമല്‍ ദലിവാല്‍, ഐഓസി വക്താവ് സുധാകരര്‍ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തിങ്ങി നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കയ്യിലെടുത്ത രേവന്ത് റെഡ്ഡിയുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്. കഴിഞ്ഞ പത്തു വര്‍ഷക്കാലം ചന്ദ്രശേഖര റാവുവിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആര്‍എസിന്റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.


ലോകസഭ തിരഞ്ഞെടുപ്പ് ബിആര്‍എസിന്റെ ശവപ്പറമ്പ് ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങള്‍ വിശദീകരിക്കുകയും, സംസ്ഥാനത്തെ പൂര്‍ണ തോതില്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വര്‍ഗീയ ശക്തികള്‍ ശിഥിലമാക്കിയ ഭാരതത്തെ കൂട്ടിച്ചേര്‍ത്തുകൊണ്ട്, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ 'ഭാരത് ജോടോ യാത്ര'യില്‍ അണിചേര്‍ന്നതിന്റെ സ്മരണകള്‍ ഓര്‍ത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ 'ഭാരത് ജോടോ ന്യായ് യാത്ര'യില്‍ എല്ലാ ഭാരതീയരും അണിചേര്‍ന്നു കൊണ്ട് 2024 ലോക് സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കേണ്ടതിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുവാനും ആഹ്വനം ചെയ്തു.


വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആവേശത്തോടെ പങ്കെടുത്ത സമ്മേളനത്തില്‍, കേരള സമൂഹത്തിന്റെ പങ്കാളിത്തം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഐഓസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. സുജു ഡാനിയേല്‍, വക്താവ് ശ്രീ. അജിത് മുതയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ അസൂത്രണ ഘട്ടം മുതല്‍ യാതൊരു പഴുതുകള്‍ക്കും ഇടനല്‍കാത്ത വിധം രജിസ്‌ട്രേഷന്‍, മറ്റു ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ കേരള സമൂഹം നല്‍കിയ വലിയ പങ്ക് സംഘാടകര്‍ എടുത്തു പറഞ്ഞു.


ഐഓസി മീഡിയ കോര്‍ഡിനേറ്റര്‍ ശ്രീ. റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ ശ്രീ. ബോബിന്‍ ഫിലിപ്പ്, ശ്രീ. ആഷിര്‍ റഹ്മാന്‍, ശ്രീ. എഫ്രേം സാം, ശ്രീ. ബിബിന്‍ ബോബച്ചന്‍, ശ്രീ. അജി ജോര്‍ജ്, ശ്രീ. ജോര്‍ജ് മാത്യു, ശ്രീ. പ്രവീണ്‍ കുര്യന്‍ ജോര്‍ജ് എന്നിവരും കേരള സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുത്തു.


പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു എങ്കിലും, കേരള സമൂഹത്തിന് പ്രത്യേകമായ പരിഗണന നല്‍കികൊണ്ട് മുന്‍ നിരകളില്‍ സംഘാടകര്‍ ഇരിപ്പിടം ഒരുക്കിയിരുന്നു.


Other News in this category



4malayalees Recommends