'ചൈനയിലെ പേരുകള്‍ ഞങ്ങള്‍ മാറ്റിയാല്‍ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ'; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ്

'ചൈനയിലെ പേരുകള്‍ ഞങ്ങള്‍ മാറ്റിയാല്‍ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ'; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ്
അരുണാചലിലെ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടിയില്‍ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സമാനമായി ഇന്ത്യ, ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയാല്‍ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ എന്ന് അദ്ദേഹം തിരിച്ചടിച്ചു. അരുണാചലിലെ നാംസായ് മേഖലയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ചൈനയുടെ നടപടിക്കെതിരെ രാജ്‌നാഥ് സിങ് രംഗത്തെത്തിയത്.

'എനിക്ക് ചൈനയോട് ചോദിക്കാനുണ്ട്, അയല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റിയാല്‍, ആ സ്ഥലങ്ങള്‍ ഞങ്ങളുടേതാകുമോ? ഇത്തരം നടപടികള്‍ കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്', രാജ്‌നാഥ് സിങ് റാലിയില്‍ പറഞ്ഞു.

അരുണാചലില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 പ്രദേശങ്ങളുടെ പേരുമാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞയാഴ്ച ചൈന പുറത്തിറക്കിയിരുന്നു. അരുണാചല്‍ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം നേരത്തെയും ചൈന ഉന്നയിച്ചിരുന്നു. ചൈന സ്ഥലങ്ങളുടെ പേരുമാറ്റിയുള്ള പട്ടിക പുറത്തുവിട്ടതുകൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ ആരെങ്കിലും രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഹനിക്കാന്‍ ശ്രമിച്ചാല്‍ തക്കതായ മറുപടി നല്‍കും. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. നേരത്തെ, അരുണാചല്‍ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങള്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. സംസ്ഥാനം ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends