ഒന്നാം ക്ലാസുകാരനെത്തുന്നത് തോക്കുമായെന്ന അധ്യാപികയുടെ പരാതി അവഗണിച്ചു, വൈസ് പ്രിന്‍സിപ്പാളിനെതിരെ കോടതി
ക്ലാസ് മുറിയില്‍ ആറു വയസുകാരനെത്തുന്നത് തോക്കുമായാണെന്ന അധ്യാപികയുടെ പരാതി അവഗണിച്ച മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി. കുട്ടികളെ അലക്ഷ്യമായി കൈകാര്യം ചെയ്‌തെന്ന് കുറ്റകൃത്യത്തിലാണ് കോടതി നടപടി. വെടിയേറ്റ് പരിക്കേറ്റ് തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട അധ്യാപിക നല്‍കിയ പരാതിയില്‍ നേരത്തെ കുട്ടിയുടെ അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. വെടിവയ്പും തുടര്‍ന്നുണ്ടായ ചികിത്സാ ഭാരങ്ങള്‍ക്കും പിന്നാലെയാണ് അധ്യാപിക സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിര്‍ജീനിയയി 2023 ജനുവരി മാസത്തില്‍ ക്ലാസ് മുറിയിലുണ്ടായ വെടി വയ്പ് സംഭവത്തിലാണ് കോടതിയുടെ നിര്‍ണായക നടപടി.
ക്ലാസ് മുറിയിലേക്ക് എത്തുന്ന ആറുവയസുകാരന്റെ പോക്കറ്റില്‍ തോക്ക് കണ്ടുവെന്ന് അധ്യാപിക നേരത്തെ പല തവണ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് ആവശ്യമായ പരിഗണന നല്‍കിയില്ല. തന്നെയുമല്ല വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാനും സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാളായിരുന്ന എബോണി പാര്‍ക്കര്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ക്ലാസ് മുറിയില്‍ വെടിവയ്പുണ്ടായത്. വെടിവയ്പിന് പിന്നാലെ വൈസ് പ്രിന്‍സിപ്പാളിനെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. എട്ട് രീതിയിലുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഓരോ കുറ്റത്തിനും കുറഞ്ഞത് അഞ്ച് വര്‍ഷം തടവ് ശിക്ഷം വീതം ലഭിക്കാനാണ് സാധ്യതയുണ്ട്.
26കാരിയായ ഡേജാ ടെയ്‌ലര്‍ എന്ന യുവതിയുടെ ആറ് വയസുകാരനായ മകനാണ് സ്‌കൂളിലെ അധ്യാപികയായ അബ്ബി സ്വര്‍നെറിനെതിരെ ക്ലാസ് മുറിയില്‍ വച്ച് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആറാം ക്ലാസുകാരന്റെ കൈവശം തോക്ക് എങ്ങനെയെത്തി എന്നതില്‍ അമ്മയുടെ വീഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന 26 കാരി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറ് വയസുകാരന്‍ അധ്യാപികയ്ക്ക് എതിരെ പ്രയോഗിച്ചത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അധ്യാപിക 40 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ആഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപികയ്ക്ക് നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു.