പാഴ്സലുകള്‍ എത്തിച്ച് നല്‍കുന്നതിനിടെ പട്ടാപ്പകല്‍ ഡിജിപി ഡ്രൈവറെ വധിച്ച അഞ്ചംഗ സംഘത്തിന് സംയുക്തമായി 122 വര്‍ഷത്തെ ജയില്‍ശിക്ഷ. അതിക്രൂരമായ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഇതിനിടെ സമ്മതിച്ചു.
മഴുവും, ഹോക്കി സ്റ്റിക്കും, കത്തിയും, ഗോള്‍ഫ് ക്ലബും, ഷവലും ഉള്‍പ്പെടെ ഉപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് 23-കാരന് ഓര്മാന് സിംഗിനെ സംഘം വെട്ടിക്കൊന്നത്. അതിക്രൂരമായ കൊലപാതകം പൊതുമുഖത്ത് നടത്തിയ വധശിക്ഷ പോലെയാണ് തോന്നിച്ചതെന്ന് വ്യക്തമാക്കിയാണ് സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതി ജഡ്ജ് ക്രിസ്റ്റിന മോണ്ട്ഗോമറി ശിക്ഷ വിധിച്ചത്.
24-കാരന് ആര്‍ഷിദീപ് സിംഗ്, 22-കാരന് ജഗ്ദീപ് സിംഗ്, 26-കാരന് ശിവ്ദീപ് സിംഗ്, 24-കാരന് മഞ്ജോത് സിംഗ് എന്നിവരെയാണ് വിചാരണയില്‍ കുറ്റവാളികളായി കണ്ടെത്തിയത്. ഷ്രൂസ്ബറിയിലെ തെരുവില്‍ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിന് വിധേയമായ ഡെലിവെറി ഡ്രൈവര്‍ ചോരയില്‍ മുങ്ങിക്കിടന്നാണ് മരണത്തിന് കീഴടങ്ങിയത്.
ഡെലിവെറി ടീമിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയില്‍ നിന്നും വിവരം ലഭിച്ച ശേഷമാണ് ഡെലിവെറി റൂട്ടില്‍ വെച്ച് അക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മഴു ഉപയോഗിച്ചുള്ള അക്രമത്തില്‍ തലയോട്ടിക്ക് ഉള്ളില്‍ വരെ എത്തിയെന്ന് പോലീസ് വ്യക്തമാക്കി.