വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം ; തുടര്‍ച്ചയായി ഭീഷണി ; പ്രിവിയയെ കൊല്ലാന്‍ സന്തോഷ് തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്
പട്ടാമ്പിയില്‍ സ്ത്രീയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട പ്രിവിയയെ നേരത്തെ കൊലയാളി സന്തോഷ് മാസങ്ങള്‍ക്കു മുന്‍പേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. വിവാഹത്തില്‍ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിശ്രുത വരനെ വിഷു ദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറേ നേരെ കാത്തിരുന്നിട്ടും പ്രിവിയയെ കാണാത്തതിനാല്‍ വരനായ യുവാവ് പ്രിവിയ വരാന്‍ സാധ്യതയുടെ വഴിയില്‍ യാത്ര ചെയ്തു. ഈ സമയത്ത് സന്തോഷ് തിടുക്കത്തില്‍ പോകുന്നത് കണ്ടതായി യുവാവും മൊഴി നല്‍കിയിട്ടുണ്ട്. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രിവിയ. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.
പട്ടാമ്പി കൊടുമുണ്ടയിലാണ് പ്രവിയയെ സുഹൃത്ത് സന്തോഷ് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തിക്കൊന്നത്. കുത്താന്‍ ഉപയോഗിച്ച് കത്തിയുടെ ഉറ, തീ കൊളുത്തിയ ലൈറ്റര്‍ എന്നിവ സമീപത്തുണ്ട്. പ്രിവിയയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ സന്തോഷ് തന്നെ വിളിച്ചറിയിച്ചുവെന്നാണ് വിവരം. ഇതിന് ശേഷം ബന്ധുവീട്ടില്‍ അത്മഹ്യാശ്രമം നടത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറു മാസം മുന്‍പ് വരെ പ്രിവിയ സന്തോഷിന്റെ കടയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ പ്രിവിയക്ക് വേറൊരു വിവാഹം ഉറപ്പിച്ചതാകാം സന്തോഷിനെ കൊലപാതകത്തിന് പ്രേരിപ്പിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സന്തോഷ്. ആദ്യ വിവാഹത്തില്‍ പ്രിവിയയ്ക്ക് 12 വയസ്സുള്ള കുട്ടിയുണ്ട്. . ഈ മാസം 29നാണ് പ്രവിയയുടെ വിവാഹം നിശ്ചിയിച്ചിരുന്നത്.