ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍
ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് ആരോപണം.

ജയിലിനുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തില്‍ ഒരാള്‍ ലോക്കപ്പ് വാതിലിലേക്ക് കയറുന്നതും തുണി ഉപയോഗിച്ച് തൂങ്ങിമരിക്കുന്നതും കാണിക്കുന്നുണ്ട്. യുവാവിന്റെ ഭാര്യ മരിച്ചതിന് പിന്നാലെ ഭാര്യയുടെ 14 വയസ് പ്രായമുള്ള സഹോദരിയെ വിവാഹം കഴിച്ചതായാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭാര്യയെപ്പോലെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. കേസില്‍ പ്രാഥമിക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഇവരെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്നതായും പൊലീസ് പറഞ്ഞു.

ഇരുവരെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നാട്ടുകാര്‍ രോഷാകുലരാകുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ പൊലീസുകാരുടെ മര്‍ദ്ദനത്തിനിരയായി യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസിനെതിരെ പ്രതിഷേധവും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അവര്‍ സ്റ്റേഷന് നേരെ ആദ്യം കല്ലെറിയുകയും പിന്നീട് തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

സംഘര്‍ഷത്തില്‍ ആറോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് മറുപടിയായി പൊലീസ് ഏകദേശം ആറ് റൗണ്ട് വെടിയുതിര്‍ത്തു. അതില്‍ രണ്ട് പേര്‍ക്ക് കാലിനും കൈയ്ക്കുമാണ് വെടിയേറ്റത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് വിവരം. സംഘര്‍ഷത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, സ്വയരക്ഷയ്ക്കായി പൊലീസ് വെടിയുതിര്‍ത്ത കേസും അന്വേഷിക്കുന്നുണ്ട്.

Other News in this category



4malayalees Recommends