ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി
വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മ എടുത്ത ടിക്കറ്റാണ് ഇയാള്‍ കബിളിപ്പിച്ച് തട്ടിയെടുത്തത്.

സുകുമാരിയമ്മ എടുത്ത കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പര്‍ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ കണ്ണന്റെ പക്കല്‍ നിന്ന് എടുത്തത്. ഇതില്‍ എഫ്ജി 3,48,822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഒരു ടിക്കറ്റിന് 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാള്‍ സുകുമാരിയമ്മയില്‍ നിന്ന് ടിക്കറ്റുകള്‍ തിരികെ വാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും തിരികെ നല്‍കി.

കണ്ണന്‍ പാളയത്തുള്ള ഒരു വഴി കച്ചവടക്കാരനോട് തനിക് ലോട്ടറി അടിച്ചെന്നും മധുരം നല്‍ക്കുകയും ചെയ്ത വിവരം അറിഞ്ഞപ്പോഴാണ് സുകുമാരിയമ്മയ്ക്ക് തട്ടിപ്പ് മനസ്സിലായത്. മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതു സംബന്ധിച്ച് പൊലീസ് ലോട്ടറിവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണന്‍ ലോട്ടറിവകുപ്പില്‍ ഹാജരാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends