ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്ത്'; കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്ത്'; കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാര്‍ സഭ
ഏകീകൃത കുര്‍ബാനയില്‍ കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാര്‍ സഭ. വിമതര്‍ക്ക് എറണാകുളം അങ്കമാലി അതിരൂപത അന്ത്യശാസനം നല്‍കി. ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തെന്ന് സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് സര്‍ക്കുലര്‍ ഇറക്കിയത്.

സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ സര്‍ക്കുലറിലൂടെ പുറത്താക്കാനാവില്ലെന്ന നിലപാടിലാണ് അതിരൂപത സഭാ സുതാര്യസമിതി. ജൂണ്‍ 14ന് നടക്കേണ്ട സിനഡിലെ തീരുമാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമിതി ആരോപിച്ചു. ഇന്ന് വൈകിട്ട് യോഗം ചേരുമെന്നും സര്‍ക്കുലര്‍ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും സഭാ സുതാര്യ സമിതി പറഞ്ഞു.

സര്‍ക്കുലര്‍ തികഞ്ഞ അവജ്ഞയോടെ തള്ളി കളയുന്നതായി വിമത വിഭാഗം വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലെന്ന് അല്‍മായ മുന്നേറ്റം പ്രതിനിധി റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു. വത്തിക്കാനെ നിലപാട് അറിയിച്ചിരുന്നു. ഐക്യമാണ് പ്രധാനം എന്നാണ് മാര്‍പാപ്പ പറഞ്ഞത്. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച സിനഡ് വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ വന്ന സര്‍ക്കുലര്‍ അസാധുവാണെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ട് യോഗം ചേരുമെന്നും റിജു കാഞ്ഞൂക്കാരന്‍ കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends