കുവൈറ്റില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി; ഏഴ് പേരുടെ നില ഗുരുതരം; മരണസംഖ്യ ഉയരുന്നു

കുവൈറ്റില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി; ഏഴ് പേരുടെ നില ഗുരുതരം; മരണസംഖ്യ ഉയരുന്നു
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. 16 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. നോര്‍ക്ക സിഇഒ ആണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. അതേസമയം കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലെ സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു.

16 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (40), മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി.ബാഹുലേയന്‍ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. പത്തനംതിട്ട 4, കൊല്ലം – 3, കാസര്‍കോട്, മലപ്പുറം, കോട്ടയം 2 വീതം, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്.

കാസര്‍കോട് തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്‌റ്റെഫിന്‍ ഏബ്രഹാം സാബു(29), പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ്. നായര്‍, കൊല്ലം സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു48), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.





Other News in this category



4malayalees Recommends