ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസും (39) തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയും (31) ആണ് തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാത്രി മരിച്ചത്.
വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കോവിഡ് കാലത്ത് വീട്ടില്‍ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പമായി. ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു. തിരുവനന്തപുരം പട്ടത്തെ ബാറില്‍ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്.
രസ്മയ്ക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ 16ന് മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. ബുധനാഴ്ച തിരിച്ചെത്തി.
പിന്നീട് മുറിയുടെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മ കട്ടിലില്‍ മരിച്ചനിലയിലായിരുന്നു.ഗിരിദാസിന്റെ ചില കുറിപ്പുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.