സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം
സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന നിര്‍ണ്ണായകമായ രാഷ്ട്രീയ സന്ദേശത്തോടെയുള്ള പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമുണ്ട്. നേരത്തെ സമസ്ത മുഖപത്രത്തില്‍ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം വിവാദമായിരുന്നു.

തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് സുപ്രഭാതം പത്രം കത്തിക്കാന്‍ കാരണമെന്ന ആരോപണം ഉയരുകയായിരുന്നു. പത്രം കത്തിച്ചതിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് അരോപിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ പറഞ്ഞിരുന്നു.

പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തില്‍ തെറ്റില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം. പരസ്യം കച്ചവടത്തിന്റെ ഭാഗമാണെന്നും സിപിഐഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയില്‍ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends