വിമാനത്താവളത്തിലെത്തിയ സവിത കാത്തിരുന്നിട്ടും ലൈജു എത്തിയില്ല; ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ദുരന്തവാര്‍ത്ത

വിമാനത്താവളത്തിലെത്തിയ സവിത കാത്തിരുന്നിട്ടും ലൈജു എത്തിയില്ല; ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ദുരന്തവാര്‍ത്ത
വിദേശത്ത് ബ്യൂട്ടീഷനായി ജോലി നോക്കുന്ന സവിത കൊച്ചി വിമാനത്താവളത്തില്‍ എത്തിയിട്ടും കൂട്ടാനായി ഭര്‍ത്താവ് എത്താതിരുന്നതോടെ ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ചിരുന്നു, പിന്നാലെ അറിഞ്ഞത് ദുരന്തവാര്‍ത്ത. ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളില്‍നിന്ന് ഇളയ മകളേയും കൂട്ടി പുഴയില്‍ ചാടി മരിച്ച ലൈജുവിന്റെ ഭാര്യയാണ് സവിത.

കഴിഞ്ഞദിവസം രാവിലെയാണ് യുവാവ് ആറുവയസ്സുള്ള മകളുമായി പെരിയാറില്‍ ചാടി മരിച്ചത്. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ എംസി ലൈജു (44) വാണ് ഇളയ മകള്‍ ആര്യനന്ദയ്‌ക്കൊപ്പം പെരിയാറില്‍ ചാടിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

ആലുവ പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തി വരികയായിരുന്നു ലൈജു. ഭാര്യ സവിത അഞ്ച് വര്‍ഷത്തോളമായി ദുബായിയില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്. അത്താണി അസീസി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആര്യയെ വ്യാഴാഴ്ച രാവിലെ ലൈജു സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോയിരുന്നു.

അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്നു പറഞ്ഞാണ് ലൈജു മകളെ കൊണ്ടുപോയത്. പിന്നീട് മകളുമായി ലൈജു പെരിയാറില്‍ ചാടിയ വിവരമാണ് വീട്ടുകാര്‍ അറിഞ്ഞത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ദമ്പതികളുടെ മൂത്ത മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം സവിത നാട്ടില്‍ വരാനിരിക്കുകയായിരുന്നു. എന്നാല്‍ രോഗിയായ മാതാവ് അവശ നിലയിലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ സവിത നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ലൈജു എത്തിയിരുന്നില്ല. തുടര്‍ന്ന് ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോഴാണ് സവിത ദുരന്തവാര്‍ത്ത അറിഞ്ഞത്.

വൈകീട്ട് നാലരയോടെ പുഴയില്‍ നിന്നും ലൈജുവിന്റെ മൃതദേഹം കണ്ടെത്തി. പിന്നാലെ ആര്യനന്ദയുടെ മൃതദേഹവും സ്‌കൂബാ ടീം മുങ്ങിയെടുത്തു. മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. അതേസമയം, സാമ്പത്തിക ബാധ്യതയാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Other News in this category



4malayalees Recommends