കോവിഡിനെ സാധാരണ പനി പോലെ കണ്ട്, യാതൊരു വിലക്കുകളും കൂടാതെ ജീവിച്ച് പോകാമെന്ന ബോറിസ് ജോണ്‍സന്റെ പദ്ധതിയെ അപലപിച്ച് നം.10 ശാസ്ത്രീയ ഉപദേശകര്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലേക്കും, പാവപ്പെട്ടവരെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കുമാണ് നയിക്കുകയെന്ന് സേജ് കുറ്റപ്പെടുത്തി.
നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷന്‍, മാസ്‌ക്, കൂട്ട ടെസ്റ്റിംഗ് തുടങ്ങി ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്ന മറ്റ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്നതിന് മുന്‍പ് സംഭവിക്കാന്‍ ഇടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി പരിഗണിക്കാനാണ് സേജ് സബ്കമ്മിറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൗജന്യ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ ഉപേക്ഷിക്കുന്നത് വഴി കോവിഡ് കണ്ണില്‍ കാണാതെ ഒളിച്ച് കിടക്കുകയും, ഭാവിയില്‍ പൊട്ടിപ്പുറപ്പെടലുകള്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ വാദിക്കുന്നു.
യുകെ നികുതിദായകര്‍ക്ക് ബില്ല്യണുകള്‍ ചെലവുള്ള പരിപാടിയാണിത്. നയം റദ്ദാക്കുന്നതോടെ മഹാമാരിയുടെ അപകടം കുറച്ച് കാണിക്കുന്ന അവസ്ഥ വരും. പൊതുജനങ്ങള്‍ സ്വന്തം നിലയില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുന്നത് കുറയുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നിര്‍ബന്ധിത ഐസൊലേഷന്‍ കാലയളവ് റദ്ദാക്കുന്നത് പാവപ്പെട്ടവരെയാണ് ബാധിക്കുകയെന്നും ഇവര്‍ വാദിക്കുന്നു.
സിക്ക് പേ മെച്ചപ്പെടുത്താതെ ഐസൊലേഷന്‍ റദ്ദാക്കിയാല്‍ രോഗം ബാധിച്ചാലും ജോലിക്ക് പോകാന്‍ പാവപ്പെട്ടവര്‍ നിര്‍ബന്ധിതരാകും. ഇത് വൈറസ് വ്യാപിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യും. സേജ് കമ്മിറ്റിക്ക് വിവരങ്ങള്‍ നല്‍കുന്ന എസ്പിഐ-ബി പെരുമാറ്റ വിദഗ്ധ കമ്മിറ്റിയാണ് ഈ ആശങ്കകള്‍ പങ്കുവെച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ ഇംഗ്ലണ്ടിലെ വിലക്കുകള്‍ നീക്കാനാണ് ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.