റാഫയിലെ അഭയാര്‍ഥി ക്യാമ്പിനു നേരേയുള്ള വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അഭയാര്‍ഥി ക്യാമ്പിനു നേരേ നടത്തിയ ആക്രമണം തെറ്റായിരുന്നെന്ന് നെതന്യാഹു സമ്മതിച്ചു. ദാരുണമായ തെറ്റ് സംഭവിച്ചുവെന്നാണ് നെതന്യാഹു സമ്മതിച്ചത്.
അഭയാര്‍ഥികളായി ആയിരക്കണക്കിന് പലസ്തീനികള്‍ കഴിയുന്ന ടാല്‍ അസ്‌സുല്‍ത്താനിലെ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസം വലിയ ഒരു തെറ്റ് സംഭവിച്ചിരിക്കുന്നുവെന്ന് നെതന്യാഹു തിങ്കളാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ സമ്മതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്നു ചിന്നിച്ചിതറിയ നിലയിലാണ് കുട്ടികളെ ലഭിച്ചതെന്നും പ്രായമായവരുടെയും അല്ലാത്തവരുടെയും മൃതദേഹങ്ങള്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ ദാരുണ സംഭവത്തെ വിവരിക്കുന്നു. മരിച്ചവരില്‍ 12 സ്ത്രീകള്‍, എട്ട് കുട്ടികള്‍, മൂന്ന് മുതിര്‍ന്ന പൗരന്മാര്‍ എന്നിവരായിരുന്നുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വിലയിരുത്തി. എന്നാല്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ മൂന്ന് പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതോടെ ഗാസയിലെ ആകെ മരണം 36000 കടന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സാധാരണക്കാരുടെ മരണത്തില്‍ കുറ്റബോധമുണ്ടെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇസ്രേയല്‍ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തിന് പുറമെ ജബാലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രയേല്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്‌സ് സ്‌പേസിന് സമീപത്തുള്ള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുഎന്‍ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയില്‍ സുരക്ഷിതമാണെന്ന് കരുതി നിരവധി പേരാണ് ഇവിടങ്ങളില്‍ പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിര്‍മ്മിച്ച ടെന്റുകള്‍ തയാറാക്കി താമസിച്ച് വന്നിരുന്നത്.