ഒരു ദിവസത്തെ ഷൂട്ടിന് 10,000 രൂപ, അനുമതി വാങ്ങിയുള്ള ചിത്രീകരണം, രോഗികളെ ശല്യപ്പെടുത്തിയില്ല; വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഒരു ദിവസത്തെ ഷൂട്ടിന് 10,000 രൂപ, അനുമതി വാങ്ങിയുള്ള ചിത്രീകരണം, രോഗികളെ ശല്യപ്പെടുത്തിയില്ല; വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയതോടെ വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഫഹദ് ഫാസിലിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ജിത്തു മാധവന്‍ ചിത്രം 'പൈങ്കിളി'യുടെ ഷൂട്ടിംഗ് ആണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്.

പണം അടച്ച് അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത് എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി 9 മുതല്‍ ആരംഭിച്ച ഷൂട്ടിംഗ് പുലര്‍ച്ചെ വരെ നീണ്ടു പോയിരുന്നു. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയ ആശുകള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാനുമായില്ല. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ല. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പലരും സോഷ്യല്‍ മീഡിയയിലൂടെയും പ്രതിഷേധം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തത്. എന്നാല്‍ പണം അടച്ച് ഷൂട്ടിംഗിനായി അനുമതി വാങ്ങിയിരുന്നു എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തതിന് പിന്നാലെയാണ് പ്രതികരണം. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയോ, രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല, രണ്ട് ദിവസത്തെ ഷൂട്ടിന് പ്രതിദിനം 10,000 രൂപ അടച്ചുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ് പ്രതികരിച്ചത്.

Other News in this category



4malayalees Recommends