കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം ; സിസിടിവി ദൃശ്യങ്ങള്‍ ; പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം ; സിസിടിവി ദൃശ്യങ്ങള്‍ ; പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.

എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാന്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നിര്‍ദ്ദേശം. തിങ്കളാഴ്ചയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇയാള്‍ പതിഞ്ഞിരിക്കുന്നത്. ബാറിലെത്തി ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ ഇപ്പോള്‍ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വലിയ വീടുകളിലും അതീവ സുരക്ഷാ മുന്‍കരുതലുകളുള്ള സ്ഥാപനങ്ങളിലും കയറി ആഢംബര വസ്തുക്കള്‍ മോഷ്ടിക്കുന്ന ബണ്ടി ചോര്‍ 2013 ല്‍ കേരള പൊലീസിന്റെ പിടിയിലായിരുന്നു. 10 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം 2023 ലാണ് ഇയാള്‍ പുറത്തിറങ്ങിയത്. ദേവീന്ദര്‍ സിംങ് എന്നാണ് ബണ്ടി ചോറിന്റെ യഥാര്‍ത്ഥ പേര്. 44 കാരനായ ഇയാളെ രാജ്യാന്തര മോഷ്ടാവായാണ് കണക്കാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്.

500 ലേറെ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഡല്‍ഹിയില്‍ മാത്രം 250 ലേറെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈടെക് കള്ളന്‍ എന്നറിയപ്പെടുന്ന ബണ്ടി ചോറിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരെ ഇറങ്ങിയിട്ടുണ്ട്. 'ഓയേ ലക്കി ലക്കി ഓയേ' എന്ന ഹിന്ദി ചിത്രമാണ് ബണ്ടി ചോറിന്റെ ജീവിതം പറയുന്നത്.

Other News in this category



4malayalees Recommends