സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ മുഖ്യാതിഥിയായി 'സഞ്ജു ടെക്കി'; സംഘാടകന്‍ പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അംഗം

സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ മുഖ്യാതിഥിയായി 'സഞ്ജു ടെക്കി'; സംഘാടകന്‍ പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അംഗം
സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ മുഖ്യാതിഥിയായി യുട്യൂബര്‍ സഞ്ജു ടെക്കി. പാലക്കാട് മണ്ണഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് കുട്ടികളുടെ മാഗസിന്‍ പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി സഞ്ജു ടെക്കി എത്തുന്നത്. റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. അതേസമയം പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകന്‍.

കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ നിര്‍മിച്ചതിന് സഞ്ജുവിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ തന്റെ 'വ്‌ളോഗ്‌സ്' എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ കാര്‍ പിടിച്ചെടുത്ത എംവിടി കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

സഞ്ജുവിനെതിരെ ആറു വകുപ്പുകള്‍ പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡും ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്ക് സേവനം ചെയ്യണമെന്ന് എംവിടി ഉത്തരവുമിട്ടു. അതേസമയം ജൂണ്‍ മൂന്നു മുതല്‍ മലപ്പുറം എടപ്പാളിലുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രത്തില്‍ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണമെന്നും എംവിടി ശിക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് പുതിയ വീഡിയോ ഇറക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ കേസിന് പിന്നാലെ തന്റെ ചാനലിന് ലോകം മുഴുവന്‍ റീച്ച് ലഭിച്ചെന്നും, 10 ലക്ഷം ചെലവഴിച്ചാലും ലഭിക്കാത്ത പ്രശസ്തി തനിക്കുണ്ടായെന്നും സഞ്ജു വിഡിയോയില്‍ പറഞ്ഞു. എംവിഡിക്ക് നന്ദിയുണ്ടെന്നും ലോകത്തിന്റെ പവ ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സ്‌നേഹപ്രവാഹമാണെന്നും സഞ്ജു വീഡിയോയില്‍ പറയുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിനെയും സഞ്ജു വീഡിയോയില്‍ പരിഹസിച്ചിരുന്നു. ഒരു യാത്ര പോയിട്ട് കുറെ കാലമായെന്നും കുറ്റിപ്പുറത്തേക്കുള്ള യാത്ര സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പാക്കി മാറ്റുമെന്നും സഞ്ജു വിഡിയോയില്‍ പറഞ്ഞു.

തുടര്‍ന്ന് കേസില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായി. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വിഷയത്തില്‍ കര്‍ശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഹൈക്കോടതി ഇടപെടല്‍.

Other News in this category



4malayalees Recommends