ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും ഏഴോളം കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നഴ്‌സ് ലൂസി ലെറ്റ് ബി അപ്പീലിന് ഒരുങ്ങുന്നു. നിയമ സംഘത്തെ മാറ്റി പുതിയ നിയമ സംഘവുമായിട്ടാണ് അപ്പീലിന് ശ്രമിക്കുന്നത്. ലെറ്റ്ബിയുടെ പുതിയ ബാരിസ്റ്ററിന്റെതാണ് ഈ വെളിപ്പെടുത്തല്‍. സീരിയല്‍ കില്ലറായ നഴ്‌സിന്റെ ഇനിയുള്ള നീക്കം നിര്‍ണ്ണായകമായിരിക്കുമെന്ന് ചുരുക്കം.
കേസില്‍ രണ്ട് വിചാരണകളിലായി ലെറ്റ്ബിയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍ കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ജീവിത കാലം മുഴുവന്‍ തടവില്‍ കഴിയേണ്ട ശിക്ഷയാണ് ഇവര്‍ക്ക് കോടതി നല്‍കിയിരിക്കുന്നത്. നേരത്തെ രണ്ട് അപ്പീലുകള്‍ കോടതി തള്ളിയിരുന്നു.
എന്നാല്‍ കേസ് റിവ്യൂ കമ്മീഷന് മുന്നില്‍ കൊണ്ടുവരാനാണ് പുതിയ ടീമിന്റെ ശ്രമം. അതു വഴി അപ്പീല്‍ കോടതി മുമ്പാകെ അപ്പീലെത്തിക്കും. അവര്‍ നിരപരാധിയാകാനാണ് സാധ്യതയെന്നാണ് ബാരിസ്റ്റര്‍ മാക്‌ഡൊണാള്‍ഡ് പറയുന്നത്.
ഇവരെ കുടുക്കിയ തെളിവുകളില്‍ ഇപ്പോള്‍ സംശയം ഉയരുകയാണ്. താനൊരു പിശാചെന്ന് കുറിച്ച കത്ത് തനിക്കു കൗണ്‍സിലിങ് കിട്ടിയ ശേഷം എഴുതിയതാണെന്നാണ് ഇവര്‍ പറയുന്നത്. കുറ്റസമ്മതമെന്ന നിലയില്‍ കൊലയാളിയെഴുതിയ കത്തെന്ന പേരില്‍ കോടതിയില്‍ ഹാജരാക്കിയതാണ് ഇത്.
ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നിന്ന് മാറ്റിയപ്പോള്‍ എഴുതിയതാണ് ഇത്. പൊലീസ് ഇവരുടെ ഡയറിയില്‍ നിന്ന് തെളിവായി കണ്ടെത്തിയതാണ് ഈ കത്ത്. എന്നാല്‍ താന്‍ കുറ്റം ചെയ്തതു കൊണ്ടല്ല ആളുകള്‍ തന്നോട് മോശമായി പെരുമാറുന്നത് ആലോചിച്ചാണ് സ്വയം കുറ്റപ്പെടുത്തിയതെന്നാണ് ലെറ്റ്ബി പറയുന്നത്.
മാനസിക സമ്മര്‍ദ്ദം മൂലം കൗണ്‍സിലിങ് സെക്ഷനുകളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ലെറ്റ്ബി കുറിപ്പ് എഴുതിയതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തെളിവായി കത്ത് എടുത്തതാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.