ഉത്തര്‍പ്രദേശിലെ സുല്‍ത്തപുരില്‍ യാദവ് വിഭാഗത്തിലുള്ള യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. യുവാവിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. യാദവ് വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളാണ് യുവാവ്. താഴ്ന്ന വിഭാഗത്തില്‍പ്പെട്ട യുവാവിനെ പൊലീസ് കള്ളക്കേസില്‍ക്കുടുക്കി വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നു തള്ളുകയായിരുന്നുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
സെപ്റ്റംബര്‍ അഞ്ചിനാണ് മന്‍ഗേഷ് യാദവ് എന്ന യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കൊലപ്പെടുത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ നിയമവിരുദ്ധമായി കസ്റ്റിഡിയില്‍വെച്ചു. പിന്നീട് മന്‍ഗേഷിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വയംരക്ഷയ്ക്കായി യുവാവിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇതിനെതിരെ യുവാവിന്റെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
മകനെ പൊലീസ് കൂട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് മന്‍ഗേഷിന്റെ മാതാവ് ഷീല ദേവി ആരോപിച്ചു. മകനെ പൊലീസ് കൊണ്ടുപോകുമ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നുവെന്നും ഷീല ദേവി പറഞ്ഞു. സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മന്‍ഗേഷിനെ സിവില്‍ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്ന് വിളിച്ചുെകാണ്ടുപോയതെന്ന് പിതാവ് രാകേഷ് യാദവ് പറഞ്ഞു. രണ്ട് ദിവസം മകനെ പൊലീസ് കസ്റ്റഡിയില്‍വെച്ചു. മകനെ കാണാന്‍ ആരെയും അനുവദിച്ചില്ല. പിന്നീട് മന്‍ഗേഷിനെ കാണുന്നത് വെടിയേറ്റ് മരിച്ചനിലയിലാണെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ മന്‍ഗേഷിന്റെ മാതാവ്, ബക്ഷ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.