'നാഗചൈതന്യയും സമാന്തയും പിരിയാന്‍ കാരണം കെടിആര്‍'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി തെലങ്കാന മന്ത്രി, മറുപടി നല്‍കി സാമന്തയും

'നാഗചൈതന്യയും സമാന്തയും പിരിയാന്‍ കാരണം കെടിആര്‍'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി തെലങ്കാന മന്ത്രി, മറുപടി നല്‍കി സാമന്തയും
നടി സമാന്തയ്ക്ക് എതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി. നാഗചൈതന്യയും സമാന്ത റൂത്ത് പ്രഭുവും പിരിയാന്‍ കാരണം ബിആര്‍എസ് നേതാവ് കെടിആറെന്ന് മന്ത്രി കൊണ്ട സുരേഖ ആരോപിച്ചു. കെടിആര്‍ വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയക്കാന്‍ കെടിആര്‍ നാഗാര്‍ജുനയോട് പറഞ്ഞുവെന്നും കൊണ്ട സുരേഖ ആരോപിച്ചു. ഇല്ലെങ്കില്‍ നാഗാര്‍ജുനയുടെ എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിക്കുന്നതുമായി മുന്നോട്ട് പോകുമെന്നും ഭീഷണി മുഴക്കി. നാഗാര്‍ജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്റെ വീട്ടിലേക്ക് വിടാന്‍ പറഞ്ഞു.

ഇതിന് സമാന്ത വിസമ്മതിച്ചുവെന്നും ഇതാണ് നാഗചൈതന്യയും സമാന്തയും പിരിയാന്‍ കാരണമെന്ന് കൊണ്ട സുരേഖ ആരോപിച്ചു.എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി നടി സമാന്ത രംഗത്തെത്തി. ശക്തമായ ഭാഷയിലാണ് സമാന്ത പ്രതികരിച്ചത്. രാഷ്ട്രീയലാഭങ്ങള്‍ക്ക് വേണ്ടി തന്നെ കരുവാക്കരുതെന്ന് കൊണ്ട സുരേഖയോട് സമാന്ത പറഞ്ഞു. വേര്‍പിരിയല്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ അനാവശ്യവായനകള്‍ നടത്തരുതെന്നും സമാന്ത പറഞ്ഞു.

പരസ്പരസമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണ് വേര്‍പിരിഞ്ഞതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും സ്ത്രീകളെ വസ്തുക്കള്‍ മാത്രമായി കാണുന്ന സിനിമയില്‍ പോരാടി ജീവിക്കുകയാണെന്നും സമാന്ത പറഞ്ഞു. അങ്ങനെയുള്ള തന്റെ ജീവിതത്തെ ചെറുതാക്കിക്കളയരുത്. മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കണമെന്നും സമാന്ത പോസ്റ്റില്‍ വ്യക്തമാക്കി.പരാമര്‍ശം പിന്‍വലിക്കണമെന്ന് നാഗാര്‍ജുന അക്കിനേനി ആവശ്യപ്പെട്ടു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരെക്കുറിച്ച് അനാവശ്യം പറയരുതെന്ന് നാഗാര്‍ജുന വ്യക്തമാക്കി.അവനവന്റെ രാഷ്ട്രീയലാഭത്തിന് വേണ്ടി സിനിമാതാരങ്ങളെ കരുവാക്കരുത്. അടിയന്തരമായി പ്രസ്താവന പിന്‍വലിക്കണമെന്നും നാഗാര്‍ജുന 'എക്‌സിലെ' കുറിപ്പില്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends