ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍, ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍, ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില്‍ ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഹിസ്ബുള്ളയുടെ നേതൃചുമതലയുള്ള ഷെയ്ഖ് നയിം കാസെം അവകാശപ്പെട്ടു. ഇസ്രയേല്‍ കൊന്നൊടുക്കിയ സംഘടനയുടെ കമാന്‍ഡര്‍മാര്‍ക്ക് പകരം പുതിയ നേതാക്കള്‍ അധികാരമേറ്റിട്ടുണ്ട്. ഇസ്രയേല്‍ ഒരാഴ്ചയായി നടത്തുന്ന കരയാക്രമണത്തിന് ലബനനിലേക്ക് മുന്നേറാനായിട്ടില്ലെന്നും കാസെം വ്യക്തമാക്കി.

അതേസമയം, ഹസന്‍ നസറുള്ള വധിക്കപ്പെട്ടതിനു പിന്നാലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദീനും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്.

കഴിഞ്ഞ വ്യാഴാഴ്ച ഇസ്രേലി സേന സഫിയുദ്ദീനെ ലക്ഷ്യമിട്ട് ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സഫിയുദ്ദീനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസന്‍ നസറുള്ള കഴിഞ്ഞ മാസം 27നാണ് ബെയ്റൂട്ടിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നസറുള്ളയുടെ ബന്ധുവാണു ഷിയാ പുരോഹിതനായ ഹാഷിം സഫിയുദ്ദീന്‍.

നേതൃത്വമില്ലാത്ത സംഘടനയായി ഹിസ്ബുള്ള മാറിയെന്ന് ഇസ്രേലി സേനയുടെ വടക്കന്‍ കമാന്‍ഡിനെ സന്ദര്‍ശിച്ച യൊവാവ് ഗാലന്റ് പറഞ്ഞു. നസറുള്ളയെ ഉന്മൂലനം ചെയ്തു. അയാളുടെ പിന്‍ഗാമിയും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യത. ഹിസ്ബുള്ളയുടെ ആയുധശേഷിയും കുറഞ്ഞതായി ഗാലന്റ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends