നസ്റല്ലയും പിന്‍ഗാമികളും ഉള്‍പ്പെടെ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കിയെന്ന് നെതന്യാഹു ; ഹിസ്ബുല്ല തലയില്ലാത്ത സംഘടനയെന്ന് ഇസ്രയേല്‍ പ്രതിരോധകാര്യ മന്ത്രി

നസ്റല്ലയും പിന്‍ഗാമികളും ഉള്‍പ്പെടെ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കിയെന്ന് നെതന്യാഹു ; ഹിസ്ബുല്ല തലയില്ലാത്ത സംഘടനയെന്ന് ഇസ്രയേല്‍ പ്രതിരോധകാര്യ മന്ത്രി
ഹിസ്ബുല്ലയുടെ നിയുക്ത നേതാക്കളെ രണ്ട് പേരെയും വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നസ്റല്ലയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയെയും പിന്‍ഗാമിയുടെ പകരക്കാരനെയും ഉള്‍പ്പെടെ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കി എന്നാണ് നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ആരെല്ലാമെന്ന് പേരുകള്‍ നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുല്ലയെ ജനം പുറത്താക്കിയില്ലെങ്കില്‍ ഗാസയുടെ ഗതി വരുമെന്നും മുന്നറിയിപ്പ് നല്‍കി. അതിനിടെ ഹിസ്ബുല്ല തലയില്ലാത്ത സംഘടനയെന്ന് ഇസ്രയേല്‍ പ്രതിരോധകാര്യ മന്ത്രി യോവ് ഗാലന്റ് പരിഹസിച്ചു.

നസ്‌റല്ലയുടെ ബന്ധു കൂടിയായ ഹാഷെം സഫിദ്ദീനെ കുറിച്ചും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നയാളെ കുറിച്ചും വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ബെയ്‌റൂട്ട് ആക്രമണത്തിന് ശേഷം വിവരമില്ല. സഫിദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നേരത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോള്‍ നെതന്യാഹുവും ആവര്‍ത്തിച്ചു. എന്നാല്‍ ഹിസ്ബുല്ല ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഹിസ്ബുല്ലയില്‍ നിന്ന് മോചിതരാവാന്‍ നെതന്യാഹു ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. മാറ്റത്തിനുള്ള അവസരം മുതലാക്കാന്‍ നെതന്യാഹു ജനങ്ങളോട് പറഞ്ഞു. നിങ്ങള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ രാജ്യത്തെ വീണ്ടെടുക്കാം. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് തിരികെ കൊണ്ടുവരാം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഹിസ്ബുല്ല ഇസ്രയേലിനെതിരെ ആക്രമണം തുടരും. അപ്പോള്‍ ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു. ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്.

ഹിസ്ബുല്ലയുടെ ലോജിസ്റ്റിക്കല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തലവന്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹിസ്ബുല്ല ലോജിസ്റ്റിക്‌സിന്റെയും അതിന്റെ വിവിധ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിച്ചത് സുഹൈല്‍ ഹുസൈന്‍ ഹുസൈനിയായിരുന്നു. ഇറാനും ഹിസ്ബുല്ലയും തമ്മിലുള്ള ആയുധ കൈമാറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഹുസൈനിയെന്ന് ഇസ്രായേല്‍ പ്രതിരോധ അറിയിച്ചു.

Other News in this category



4malayalees Recommends