ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൗമാരക്കാര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കേര്‍പ്പെടുത്താന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണിപ്പെടുത്തല്‍, ഇരയാക്കല്‍, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ പരിഗണിച്ചാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൗമാരക്കാര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
കുടിയേറ്റക്കാര്‍, എല്‍ജിബിടിക്യുഐഎ പ്ലസ്, മറ്റ് ന്യൂനപക്ഷ പശ്ചാത്തലമുള്ള കൗമാരക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കാരിന്റെ ഈ നീക്ക വളരെ അത്യാവശ്യമായ സാമൂഹിക പിന്തുണ നഷ്ടപ്പെടുത്തിയേക്കാമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഓസ്ട്രേലിയയിലെ ഏകദേശം 97 ശതമാനം കൗമാരക്കാരും ശരാശരി നാല് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍വെകള്‍ വ്യക്തമാക്കുന്നു.
യൂത്ത് സര്‍വീസ് റീച്ച്ഔട്ടിന്റെ 2024ലെ സര്‍വെ പ്രകാരം ഓസ്ട്രേലിയന്‍ കൗമാരക്കാരുടെ ഏകദേശം മൂന്നില്‍ രണ്ട് മാതാപിതാക്കളും തങ്ങളുടെ മക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ നിരോധനം സംബന്ധിച്ച് നിയമനിര്‍മാണം ഇതുവരെ നടത്തിയിട്ടില്ല. നിലവില്‍ ഇത് സംബന്ധിച്ച് വിശദാശംങ്ങളും ലഭ്യമല്ല. പ്രധാനമായും നിരോധനം ഏര്‍പ്പെടുത്താനുള്ള പ്രായപരിധി പരിശോധിക്കലാണ് സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത്. ഏതൊക്കെ പ്രായത്തിനുള്ളവരെയും പ്ലാറ്റ്ഫോമുകളെയും ഇത് ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
എങ്കിലും കൗമാരക്കാര്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അവരുടെ സാമൂഹിക ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം സുരക്ഷിതമായ ഇടപെടലുകള്‍ സാധ്യമാക്കുന്നതിന് മികച്ച രീതിയിലുള്ള സാങ്കേതിക ഇടപെടലാണ് അവര്‍ ആവശ്യപ്പെടുന്നത്. അതേസമയം, സോഷ്യല്‍ മീഡിയ നിരോധനം വിപരീതഫലമാണ് സൃഷ്ടിക്കുകയെന്ന് സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഡിജിറ്റല്‍ മീഡിയ അസോസിയേറ്റ് പ്രൊഫസര്‍ അമേലിയ ജോണ്‍സ് പറഞ്ഞു. കോവിഡ് ലോക്ഡൗണ്‍ സമയത്ത് കുടിയേറ്റ കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച് അമേലിയയുടെ നേതൃത്വത്തില്‍ പഠനം നടത്തിയിരുന്നു. ''എല്ലാവരും സോഷ്യല്‍ മീഡിയയിലാണ് ജീവിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും ഇത് ഒഴിവാക്കാന്‍ കഴിയുന്ന കാര്യമല്ല. സോഷ്യല്‍ മീഡിയ പൂര്‍ണമായും നിരോധിക്കുമ്പോള്‍ അവരില്‍ അത് കടുത്ത മാനസികാരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,'' അവര്‍ ചൂണ്ടിക്കാട്ടി.