ഇന്ത്യയില്‍ ഞായറാഴ്ച ഒരു ദേശീയ ദുഃഖാചരണം നടത്താന്‍ ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് ഈ ദുഃഖം അതിര്‍വരമ്പുകള്‍ കടന്നില്ല. ആരും കറുത്ത ബാഡ്ജ് ധരിക്കുകയോ, മൗനം ആചരിക്കുകയോ ചെയ്തില്ല. കാരണം ബ്രിട്ടന്റെ രാജ്ഞി എലിസബത്തിന്റെ വിയോഗം പുതിയ ഇന്ത്യക്ക് ദുഃഖത്തിനുള്ള കാരണമേ നല്കുന്നില്ലെന്നത് തന്നെ.
ഞായറാഴ്ച ഔദ്യോഗികമായി പതാക പാതി-താഴ്ത്തി ഗവണ്മെന്റ് ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ട്വീറ്റില്‍ കാര്യങ്ങള്‍ ഒതുക്കി ഔദ്യോഗികമായി പരിപാടി തീര്‍ത്തു. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ ഓര്‍മ്മകള്‍ പോലും മാച്ചുകളയുന്നതിനിടെയാണ് രാജ്ഞിയുടെ മരണമെന്നത് ശ്രദ്ധേയമാണ്.
ഡല്‍ഹിയിലെ രാജ്പഥ്, അഥവാ കിംഗ്സ്വേ എന്ന പേര് മാറ്റിയെഴുതി മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പായിരുന്നു രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. എലിസബത്തിന്റെ മുത്തശ്ശന് ജോര്‍ജ്ജ് അഞ്ചാമന് രാജാവിന്റെ സ്മരണാര്‍ത്ഥമാണ് തലസ്ഥാനത്ത് കിംഗ്സ്വേ എന്ന പേര് ഒരു വീഥിയ്ക്ക് നല്‍കിയത്.
'കിംഗ്സ്വേ അല്ലെങ്കില്‍ രാജ്പഥ് അടിമത്തത്തിന്റെ ചിഹ്നമാണ്, ഇന്നുമുതല്‍ അത് വെറും ചരിത്രം മാത്രം, ഇത് എന്നെന്നേയ്ക്കുമായി മായ്ക്കുകയാണ്', എന്നായിരുന്നു പുതിയ പേര് പ്രഖ്യാപിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചത്.
രാജ്ഞിയുടെ മരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്, അല്ലാതെ ആരും അനുശോചനം രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. 1997-ലാണ് രാജ്ഞി ഒടുവിലായി ഇന്ത്യയിലെത്തിയത്. സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷത്തിലായിരുന്നു ഇത്. അന്ന് ജാലിയന്‍വാലാബാഗ് സന്ദര്‍ശിച്ച രാജ്ഞി ഒരു പരിപൂര്‍ണ്ണ മാപ്പ് പറയാന്‍ പോലും തയ്യാറായില്ല.
'നമ്മുടെ പൂര്‍വ്വകാലങ്ങളില്‍ വളരെ ബുദ്ധിമുട്ടേറിയ സംഭവങ്ങള്‍ ഉണ്ടായെന്നത് രഹസ്യമല്ല. ജാലിയന്‍വാലാ ബാഗ് ഒരു ഉദാഹരണമാണ്. പക്ഷെ ചരിത്രം തിരുത്തിയെഴുതാന്‍ കഴിയില്ല, മറിച്ച് ആഗ്രഹിച്ചാല്‍ പോലും. ഈ നിമിഷങ്ങളില്‍ ദുഃഖവും, സന്തോഷവുമുണ്ട്. ദുഃഖത്തില്‍ നിന്നും പഠിച്ച്, സന്തോഷം കെട്ടിപ്പടുക്കണം', ഇതായിരുന്നു രാജ്ഞിയുടെ നിലപാട്.