ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളാകാന്‍ ഒരുങ്ങി സിയ പവലും സഹദും

ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളാകാന്‍ ഒരുങ്ങി സിയ പവലും സഹദും
ഒരു കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ് പങ്കാളികളാകാന്‍ തയ്യാറെടുക്കുകയാണ് സിയ പവലും സഹദും. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച് സിയ പവലാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഒരുമാസത്തിന് ശേഷം കുഞ്ഞിന് ജന്മം നല്‍കുന്നതോടെ ഇരുവരും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളാകും.

മനസ്സുകൊണ്ട് ട്രാന്‍സ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം പാതിവഴിയില്‍ മാത്രമാണ് മാറ്റമുള്‍ക്കൊണ്ടത്. സഹദ് ഹോര്‍മോണ്‍ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് ഇരുവരുടെയും മനസ്സില്‍ കുഞ്ഞിനുള്ള ആഗ്രഹം പിറന്നത്.

സിയയാവട്ടെ ട്രാന്‍സ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗര്‍ഭപരിചരണ ചികിത്സ. കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവില്ലെങ്കിലും ആശുപത്രിയിലെ മില്‍ക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചന.

മലപ്പുറത്തുനിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോള്‍ ഉമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് പഠനം മുടങ്ങിയതോടെ ഇവര്‍ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയംതേടുകയും ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളാവുകയും ചെയ്തു. നിലവില്‍ നൃത്താധ്യാപികയാണ്.

തിരുവനന്തപുരം സ്വദേശിയായ സഹദിന്റേത് മത്സ്യത്തൊഴിലാളി കുടുംബമാണ്. വീട് സൂനാമിയില്‍ നഷ്ടമായി. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതിനുപിന്നാലെയാണ് സഹദും കോഴിക്കോട്ടെത്തിയത്. പിന്നീട് അഷിതയെന്ന ട്രാന്‍സ് വ്യക്തിയുടെ മകനായി. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്.

ട്രാന്‍സ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് സിയ ആദ്യമായി സഹദിനെ കണ്ടത്. ഇരുവരും തമ്മിലെ പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരില്‍ താമസം തുടങ്ങിയത്.

Other News in this category



4malayalees Recommends