തുര്‍ക്കി സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,900 പേര്‍ കൊല്ലപ്പെട്ടതായും 15,000ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവര്‍ത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുര്‍ക്കിയില്‍ 2379 പേരും സിറിയയില്‍ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.
മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുര്‍ക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയില്‍ ഇതുവരെ 1,500ലേറെപ്പേര്‍ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. ഇതുവരെ 14,000ലധികം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉള്‍പ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.
സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നി?ഗമനം. തുര്‍ക്കിയുടെ തലസ്ഥാന ന?ഗരമായ അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.
ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ കുറിച്ചു.