യുകെയില്‍ ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നികുതിയിളവ് തിരിച്ച് കൊണ്ടു വരണമെന്ന ആവശ്യം ശക്തം; ഇല്ലെങ്കില്‍ 2027 ആകുമ്പോഴേക്കും പ്രൈവറ്റ് റെന്റല്‍ മാര്‍ക്കറ്റില്‍ നിന്ന് 7,35,000 പ്രോപ്പര്‍ട്ടികള്‍ നഷ്ടപ്പെടും

യുകെയില്‍ ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നികുതിയിളവ് തിരിച്ച് കൊണ്ടു വരണമെന്ന ആവശ്യം ശക്തം; ഇല്ലെങ്കില്‍ 2027 ആകുമ്പോഴേക്കും പ്രൈവറ്റ് റെന്റല്‍ മാര്‍ക്കറ്റില്‍ നിന്ന് 7,35,000 പ്രോപ്പര്‍ട്ടികള്‍ നഷ്ടപ്പെടും
ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നികുതിയിളവ് തിരിച്ച് കൊണ്ടു വരണമെന്നും അതിലൂടെ വീട്ട് വാടകകള്‍ കുത്തനെ ഉയരുന്നത് പിടിച്ച് നിര്‍ത്താനാവുമെന്നും നിര്‍ദേശിച്ച് നാഷണല്‍ റെസിഡന്‍ഷ്യല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് അസോസിയേഷന്‍ (എന്‍എല്‍ആര്‍എ) രംഗത്തെത്തി. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് അടക്കാനാവാതെ റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ ഉടമകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും വാടക വര്‍ധന പരിമിതപ്പെടുത്താനും ട്രഷറിക്കുളള വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് എന്‍ആര്‍എല്‍എ അഭിപ്രായപ്പെടുന്നത്.

ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് പലിശനിരക്കിളവ് 2021 മുതല്‍ ഇന്‍കം ടാക്‌സിലെ ബേസിക് നിരക്കിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് 2027 അവസാനം വരെ മൂര്‍ധന്യത്തില്‍ അഞ്ച് ശതമാനവും 2.5 ശതമാനത്തിന് മുകളിലും നില്‍ക്കുകയാണെങ്കില്‍ പ്രൈവറ്റ്‌ലി റെന്റഡ് പ്രോപ്പര്‍ട്ടികളില്‍ 17 ശതമാനം അല്ലെങ്കില്‍ 7,35,000 പ്രോപ്പര്‍ട്ടികള്‍ ഉടമകള്‍ക്ക് നഷ്ടപ്പെടുമെന്നാണ് ബിടിഎല്‍ ബോഡി കമ്മീഷന്‍ ചെയ്ത് റിസര്‍ച്ച് ഫേമായ കാപിറ്റല്‍ എക്കണോമിക്‌സ് നടത്തിയ റിസര്‍ച്ച് അഭിപ്രായപ്പെടുന്നത്.

ഇതിനെ തുടര്‍ന്ന് ഇന്‍കം ടാക്‌സ് വകയിലും കോര്‍പറേഷന്‍ ടാക്‌സ് വകയിലും ട്രഷറിക്ക് വര്‍ഷം തോറും ലഭിക്കുന്ന ഒരു ബില്യണ്‍ പൗണ്ട് നഷ്ടപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നികുതിയിളവ് പൂര്‍ണമായി തിരിച്ച് കൊണ്ടു വന്നാല്‍ ഇത്തരത്തില്‍ പ്രൈവറ്റ് റെന്റല്‍ മാര്‍ക്കറ്റില്‍ നിന്ന് അഥവാ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് നഷ്ടപ്പെടുന്ന പ്രോപ്പര്‍ട്ടികള്‍ 110,000ത്തിന് താഴെയായിരിക്കുമെന്നും കാപിറ്റല്‍ എക്കണോമിക്‌സ് പറയുന്നു.

യുകെയില്‍ വാടക വീടുകളുടെ ദൗര്‍ലഭ്യം രൂക്ഷമായി വാടകക്കാര്‍ക്ക് കിടപ്പാടമില്ലാതാകുന്ന അവസ്ഥ വര്‍ധിച്ച് വരുന്നതിനിടയിലാണ് നിര്‍ണായകമായ ഈ ഗവേഷണഫലം പുറത്ത് വന്നിരിക്കുന്നതെന്നത് ഏറെ ഗൗരവമര്‍ഹിക്കുന്നുവെന്നാണ് എന്‍എല്‍ആര്‍എ എടുത്ത് കാട്ടുന്നത്. നിലവില്‍ യുകെയില്‍ വാടക വീടുകളുടെ ലഭ്യത, ആവശ്യത്തേക്കാള്‍ കുറഞ്ഞ് വരുന്ന അവസ്ഥയാണുള്ളതെന്നാണ് ദി ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സര്‍ക്കാര്‍, ക്രോസ് പാര്‍ട്ടി ഹൗസിംഗ് സെലക്ട് കമ്മിറ്റി തുടങ്ങിയവ മുന്നറിയിപ്പേകിയിരിക്കുന്നത്.

Other News in this category



4malayalees Recommends